Tuesday, February 1, 2011

നാസ്തികതയില്‍നിന്നും ആസ്തികതയിലേക്ക് - (4)

നാസ്തികതയില്‍നിന്നും ആസ്തികതയിലേക്ക്
എന്‍. എം. ഹുസൈന്‍
'നാസ്തികനായ ദൈവം' എന്ന കൃതിയുടെ ഖണ്ഡനം ( ഭാഗം - 4 )
തോമസ് അക്വിനാസിന്റെ ആസൂത്രണവാദം ചര്‍ച്ച ചെയ്യുമ്പോള്‍ "പില്‍കാലത്ത് ഡാര്‍വിന്‍ ഇതേ ആസൂത്രണവാദം തകര്‍ത്തെറിയുകയായിരുന്നു'' എന്ന് ഗ്രന്ഥകാരന്‍ എഴുതിയിട്ടുണ്ട്. ഈ ധാരണ അടിസ്ഥാനരഹിതമാണെന്ന് ഗ്രന്ഥകാരന് തന്നെ പിന്നീട് പരോക്ഷമായി സമ്മതിക്കേണ്ടിവന്നിട്ടുണ്ട്. ആസൂത്രണവാദത്തെ ദുര്‍ബലമാക്കാന്‍ ഡാര്‍വിന് സാധിച്ചിരുന്നുവെങ്കില്‍ ഡാര്‍വിനിസ്റുകളായി ഗവേഷണം ആരംഭിക്കുകയും ഒടുവില്‍ ആസൂത്രണത്തിന് വിശദീകരണം നല്‍കാന്‍ ഡാര്‍വിനിസം പര്യാപ്തമല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്യാന്‍ പ്രമുഖ ശാസ്ത്രജ്ഞരായ ഫ്രഡ്ഹോയിലും ചന്ദ്രവിക്രമ സിംഹെയും മൈക്കേള്‍ ബഹേയും മറ്റു നിരവധിപേരും മുന്നോട്ടുവരുമായിരുന്നോ?(108)
നിരീശ്വരവാദത്തിലും ഡാര്‍വിനിസത്തിലും അടിയുറച്ച് വിശ്വസിച്ചിരുന്ന ഈ മൂന്ന് പ്രമുഖ ശാസ്ത്രജ്ഞര്‍ (മറ്റു നിരവധി പേരുകള്‍ തല്‍കാലം ഒഴിവാക്കുന്നു) വിമര്‍ശനാത്മകമായി ചിന്തിക്കാന്‍ തുടങ്ങി. പ്രപഞ്ചത്തിലെ ആസൂത്രണം ഡാര്‍വിനിസത്തിന് വിശദീകരിക്കാനാവും എന്ന ശാസ്ത്രാന്ധവിശ്വാസം അതോടെ തകരുകയായിരുന്നു. എന്നാല്‍ ഇതിനു ബദലായ മറ്റൊരു സംഭവമുണ്ടായതായി ഡോക്കിന്‍സിന്റെ പുസ്തകത്തില്‍ കാണാം. ഡോക്കിന്‍സിന്റെ കുടുംബസുഹൃത്തും ശാസ്ത്രകഥാകാരനുമായിരുന്ന ഡഗ്ളസ് ആഡംസ് വിശ്വാസത്തില്‍നിന്നും നിരീശ്വരവാദത്തിലെത്തിയ സംഭവമാണത്. ഡാര്‍വിനിസം വഴി ഒരാള്‍ നിരീശ്വരവാദിയായതിന് ഈ ഒരൊറ്റ ഉദാഹരണമേ ഡോക്കിന്‍സ് നല്‍കിയിട്ടുള്ളൂ. മൂന്ന് പ്രമുഖ ശാസ്ത്രജ്ഞന്മാര്‍ ഡാര്‍വിനിസത്തിന്റെ തകരാറുകള്‍ തിരിച്ചറിഞ്ഞ് വിശ്വാസത്തിലെത്തിയതാണോ ഒരു ശാസ്ത്രകഥാകാരന്‍ നിരീശ്വരവാദിയായതാണോ പരിഗണിക്കേണ്ടതും മൂല്യവത്തായതുമായ സംഭവമെന്ന് വായനക്കാര്‍ക്ക് എളുപ്പം തീരുമാനിക്കാനാവും. മൂന്ന് ശാസ്ത്രജ്ഞരുടെ അടുത്ത് നില്‍ക്കാനുള്ള യോഗ്യത ഒരു ശാസ്ത്രകഥയെഴുതുന്നയാള്‍ക്ക് എപ്പോഴെങ്കിലും ഉണ്ടാകുമോ? ഡഗ്ളസ് ആഡംസ് ശാസ്ത്രജ്ഞന്മാര്‍ എഴുതിയത് വായിച്ച് കഥയെഴുതുന്നയാള്‍ മാത്രമാണ്. ശാസ്ത്രത്തിലോ തത്ത്വശാസ്ത്രത്തിലോ നിസ്സാരമായ സംഭാവനകള്‍ നല്‍കുകയോ മൌലികമായ എന്തെങ്കിലും ആശയങ്ങള്‍ അവതരിപ്പിക്കുകയോ ചെയ്ത വ്യക്തിയേയല്ല. അതിനാല്‍ മൂന്ന് ശാസ്ത്രജ്ഞരുടെ പോയിട്ട് ഒരു ശാത്രജ്ഞന്റെ അഭിപ്രായത്തിനുള്ള വില പോലും ഈ ശാസ്ത്രകഥാകാരന് കല്‍പിക്കാനാവില്ല. നിരീശ്വരവാദത്തില്‍നിന്നും വിശ്വാസത്തിലേക്ക് മാറിയ നിരവധി ശാസ്ത്രജ്ഞരുള്ള സമകാലീനലോകത്ത് വിശ്വാസത്തില്‍നിന്നും നിരീശ്വരവാദത്തിലെത്തിയ ഒരു കഥാകാരനെ ഹാജറാക്കുന്ന ഡോക്കിന്‍സ് എത്ര ദുര്‍ബലനാണ്!
മറ്റൊരു കാര്യം രസാവഹമാണ്. ആഡംസ് ഉറച്ച വിശ്വാസിയൊന്നും ആയിരുന്നില്ല താനും. ഗ്രന്ഥകാരന്‍ എഴുതുന്നു: "ആഡംസിന് ആദ്യം ദൈവത്തെക്കുറിച്ച് ചെറിയ സംശയമേ ഉണ്ടായിരുന്നുള്ളൂ.''(109) അതായത് ഒട്ടും സംശയമില്ലാത്ത വിശ്വാസിയായിരുന്നില്ല. മറിച്ച് ആദ്യമേ ദൈവത്തില്‍ സംശയമുണ്ടായിരുന്ന ആളാണ്. പിന്നീടെന്തുണ്ടായെന്ന് ആഡംസ് എഴുതിയത് ഗ്രന്ഥകാരന്‍ ഉദ്ധരിക്കുന്നു: "ഏതാണ്ട് മുപ്പത് വയസ്സായപ്പോള്‍ ഞാന്‍ പരിണാമജീവശാസ്ത്രം പഠിച്ചുതുടങ്ങി. പ്രത്യേകിച്ച് റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ സെല്‍ഫിഷ് ജീന്‍, ദി ബ്ളൈന്‍ഡ് വാച്ച്മേക്കര്‍ (The Blind watchmaker) തുടങ്ങിയ ഗ്രന്ഥങ്ങള്‍ വായിക്കുന്തോറും കാര്യങ്ങള്‍ ശരിയായി വരാന്‍ തുടങ്ങി... പരിണാമ ജീവശാസ്ത്രം എന്നിലുണ്ടാക്കിയ തിരിച്ചറിവ് വിസ്മയകരമായിരുന്നു. അത്ഭുതകരമായ തിരിച്ചറിവിനെപ്പറ്റി പലപ്പോഴും മതവിശ്വാസികള്‍ വിവരിച്ച് കാണാറുണ്ട്. പക്ഷേ എനിക്കുണ്ടായ തിരിച്ചറിവുമായി തട്ടിച്ചുനോക്കുമ്പോള്‍ അതൊക്കെ തീരെ നിസ്സാരം. അജ്ഞതയുണ്ടാക്കുന്ന അത്ഭുതത്തേക്കാള്‍ തിരിച്ചറിവുണ്ടാകുന്ന അത്ഭുതമാണ് എനിക്ക് സ്വീകാര്യം.''.(110) മൂന്ന് ശാസ്ത്രജ്ഞര്‍ക്കുണ്ടായ തിരിച്ചറിവ് നിസ്സാരം (വെറും നിസ്സാരമല്ല, തീരെ നിസ്സാരം!) താനെന്ന കഥാകാരനുണ്ടായ തിരിച്ചറിവ് അത്ഭുതകരം! ഇത് തനി പൊങ്ങച്ചമാണെന്ന് ആര്‍ക്കും ബോധ്യമാവും. ഇത്തരക്കാരെ കെട്ടിയെഴുന്നള്ളിക്കുന്നത് പൊങ്ങച്ചമാണെന്ന് ഡോക്കിന്‍സിനും തോന്നിക്കാണണം. അതുകൊണ്ടാകാം ഇങ്ങനെയൊരു മുന്‍കൂര്‍ ജാമ്യമെടുത്തത്. ഗ്രന്ഥകാരന്റെ ഈ വാക്കുകള്‍ ശ്രദ്ധിക്കൂ: "വിശ്വാസിയായിരുന്ന ആഡംസ് നിരീശ്വരവാദിയായി മാറിയതെങ്ങനെയെന്ന് വിശദീകരിക്കുന്ന കത്തുകള്‍ ഉദ്ധരിക്കപ്പെടുന്നു. അങ്ങനെ ചെയ്യുന്നത് പൊങ്ങച്ചം കാട്ടാനല്ലെന്നും മറിച്ച് കാര്യങ്ങള്‍ കൂടുതല്‍ വിശദമാക്കാനാണെന്നും ഡോക്കിന്‍സ് പറയുന്നു.''(111) ഡോക്കിന്‍സിന്റെ അഭിപ്രായമെന്താകട്ടെ, ആഡംസ് പൊങ്ങച്ചക്കാരനാണന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ തെളിയിക്കുന്നുണ്ട്. ഓരോരുത്തരുടേയും അനുഭവങ്ങള്‍ അവരവര്‍ക്ക് എത്രയും വലുതാകാം. എന്നാല്‍ ലോകത്ത് മറ്റാര്‍ക്കുമുണ്ടാകാത്തത്ര വലുതാണ് തന്റെ അനുഭവമെന്ന് ഒരാള്‍ പ്രഖ്യാപിക്കുന്നതോടെ അയാള്‍ പൊങ്ങച്ചക്കാരനാണെന്ന് മാത്രമല്ല പൊങ്ങച്ചക്കാരില്‍ വമ്പനാണ് എന്ന്കൂടി തെളിയുന്നു. ഇതിനെ ആഡംസിന്റെ വലിപ്പമായി ഡോക്കിന്‍സ് തെറ്റുധരിച്ചു. യഥാര്‍ഥത്തില്‍ വലിപ്പം പൊങ്ങച്ചത്തിനായിരുന്നു. ഒരുപക്ഷേ, ഇക്കാര്യവും ഡോക്കിന്‍സിന് ഗ്രാഹ്യമായിട്ടുണ്ടാകാം. പക്ഷേ, തന്റെ പുസ്തകങ്ങള്‍ വായിച്ച് നിരീശ്വരവാദിയായ ഒരാളുടെ കത്ത്, എത്ര പൊങ്ങച്ചം നിറഞ്ഞതാണെങ്കിലും ഒഴിവാക്കാനാവുമോ? പ്രത്യേകിച്ചും അങ്ങനെയുള്ള മറ്റൊരാള്‍ പോലും ഇല്ലാതിരിക്കെ! മൈക്കള്‍ ഡെന്റന്റെ 'Evolution: A Theory in Crisis' എന്ന കൃതി വായിച്ചാണ് ബയോകെമിസ്റായ മൈക്കള്‍ ബെഹെ സ്വതന്ത്രമായി ചിന്തിക്കാന്‍ തുടങ്ങിയത്.(112) ബെഹെയുടെ 'ഡാര്‍വിന്‍സ് ബ്ളാക്ക് ബോക്സ്' എന്ന കൃതി വായിച്ച് മറ്റനേകം പേര്‍ ഡാര്‍വിനീയന്‍ അന്ധവിശ്വാസം ഉപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഡാര്‍വിനെ ശക്തമായി ന്യായീകരിച്ചവരില്‍ ഏറ്റവും പ്രമുഖനായ റിച്ചാഡ് ഡോക്കിന്‍സിന്റെ കൃതി വായിച്ച് എത്രപേര്‍ ഡാര്‍വിനിസത്തിലേക്ക് ആകൃഷ്ടരായിട്ടുണ്ട്? ഗ്രന്ഥകാരന്‍ ഉദ്ധരിച്ച ഡോക്കിന്‍സിന്റെ ഈ വരികള്‍ നോക്കൂ: "ഡഗ്ളസ്, നിന്റെ വേര്‍പാട് എന്നെ അതീവ ദുഃഖിതനാക്കുന്നു. നിന്നെപ്പോലെ വിശാലഹൃദയനും ഫലിതപ്രിയനുമായ ഒരു പ്രതിഭയെ ഞാന്‍ കണ്ടിട്ടില്ല. ഒരുപക്ഷേ, നീയായിരിക്കും എന്റെ പുസ്തകം വായിച്ച് മനസ്സ് മാറിയ ഒരേയൊരു വ്യക്തി.''(113) അതായത് ഡോക്കിന്‍സിന്റെ അറിവില്‍ തന്റെ പുസ്തകം വായിച്ച് ഡാര്‍വിനിസത്തില്‍ ആകൃഷ്ടനായി ഒടുവില്‍ നിരീശ്വരവാദിയായ ഏക വ്യക്തി ആഡംസാണ്. ഒരു കഥാകാരന്റെയല്ലാതെ ഒരൊറ്റ ശാസ്ത്രജ്ഞന്റേയും മനസ്സു മാറ്റാന്‍ (സൃഷ്ടിവാദത്തില്‍ നിന്ന് പരിണാമവാദത്തിലേക്ക്) ഡോക്കിന്‍സിന്റെ കൃതിക്ക് ശേഷിയില്ലെന്നര്‍ഥം! ഇത് പ്രത്യക്ഷത്തില്‍ ആശ്ചര്യകരമായി തോന്നിയേക്കാം. ഡാര്‍വിനിസത്തിന്റെ ഏറ്റവും വലിയ വക്താവായ ഡോക്കിന്‍സ് ഏറ്റവും ശൈലീഭ്രദ്രതയുള്ള എഴുത്തുകാരനും കൂടിയാണെന്നിരിക്കെ അദ്ദേഹത്തിന്റെ പുസ്തകം മറ്റാരിലും കാര്യമായ സ്വാധീനം സൃഷ്ടിച്ചില്ലെന്നത് കൌതുകകരമല്ലേ? പക്ഷേ പ്രശ്നം മറ്റൊന്നാണ്. അസാമാന്യമായ അവതരണപാടവമുള്ള ശാസ്ത്രജ്ഞനാണ് ഡോക്കിന്‍സെങ്കിലും അവതരിപ്പിക്കുന്ന കാര്യങ്ങള്‍ അസംബന്ധമായാല്‍ ഫലം എന്താവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഗ്രന്ഥകാരന്റെ ഈ വാക്കുകള്‍ ഒന്നാന്തരം ദൃഷ്ടാന്തമാണ്: "ആണിക്ക് ഒരിക്കലും കൊല്ലനെ ഉണ്ടാക്കാനാവില്ല; മണ്‍കലത്തിന് കുശവനെ സൃഷ്ടിക്കാനുള്ള കഴിവുമില്ല. പക്ഷേ, ഡാര്‍വിന്‍ ഈ സങ്കല്‍പങ്ങള്‍ പൊളിച്ചെഴുതി.''(114)
ആണിക്ക് കൊല്ലനെയോ മണ്‍കലത്തിന് കുശവനെയോ ഉണ്ടാക്കാനാവില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഡാര്‍വിന്‍ എന്നല്ല, നൂറായിരം ഡാര്‍വിന്‍മാര്‍ ഒന്നിച്ചുവന്ന് ഈ യാഥാര്‍ഥ്യങ്ങള്‍ തെറ്റാണെന്ന് പ്രഖ്യാപിച്ചാലും സാമാന്യബുദ്ധിയെങ്കിലും ഉള്ളവര്‍ക്ക് അതില്‍ വിശ്വാസം വരില്ല. 'പൊളിച്ചെഴുതു'ന്നവര്‍ പൊളിഞ്ഞുപോവുമെന്നല്ലാതെ യുക്തിബോധമുള്ളവരെ ആകര്‍ഷിക്കാനാവില്ല. എന്നാല്‍ ഡഗ്ളസ് ആഡംസിനെപ്പോലുള്ള കഥാകാരന്മാര്‍ ഭാവനയുടെ ഇരകളാണെന്നതിനാല്‍ ഡോക്കിന്‍സിന്റെ വിചിത്ര വാദങ്ങള്‍ ശാസ്ത്രമെന്ന തെറ്റുധാരണയില്‍ സ്വീകരിച്ചതാകാം.
ഡോക്കിന്‍സിന്റെ പരിണാമന്യായീകരണങ്ങള്‍ ഒരു കഥാകാരനെ വശത്താക്കാനേ ഉപകരിച്ചുള്ളൂവെന്നതിതിരിക്കട്ടെ (പരിണാമത്തില്‍ മുമ്പേ വിശ്വാസമുള്ളവര്‍ ഇത്തരം കൃതികളില്‍ ആവേശഭരിതരാകുന്നത് സ്വാഭാവികമാണ്). ഡോക്കിന്‍സിന്റെ കൃതിക്ക് മറുപടിയെഴുതിയ അലിസ്റര്‍ മഗ്രാ തന്നെ ആദ്യകാലത്ത് നിരീശ്വരവാദിയായിരുന്നു. ഡോക്കിന്‍സിനെപ്പോലെ ജീവശാസ്ത്രത്തില്‍ ഗവേഷണം നടത്തിയിരുന്ന മഗ്രാ പില്‍ക്കാലത്ത് തിയോളജി പഠിക്കുകയും ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറാവുകയുമാണുണ്ടായത്. ഡോക്കിന്‍സിനെപ്പോലെ ജീവശാസ്ത്രത്തില്‍ ആഴത്തില്‍ വിവരമുള്ള മഗ്രാ എന്ന മുന്‍നിരീശ്വരവാദി തന്നെ ഡോക്കിന്‍സിന് ഖണ്ഡനം തയ്യാറാക്കിയെന്നത് കൌതുകകരമല്ലേ?(115) ഇതിനേക്കാള്‍ ആശ്ചകര്യമായ മറ്റൊരു വസ്തുതയുണ്ട്. ലോകപ്രശസ്ത നിരീശ്വരതത്ത്വചിന്തകനായി കണക്കാക്കപ്പെട്ട ആന്റണി ഫ്ള്യൂ (Antony Flew) 2004ല്‍ താന്‍ ഈശ്വരവിശ്വാസിയായെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഇതിന്റെ കാരണങ്ങള്‍ വിശദീകരിക്കുന്ന There is a God എന്ന കൃതിയും അദ്ദേഹം പുറത്തിറക്കി.(116) നിരിശ്വരവാദത്തെ താത്ത്വികമായി സമര്‍ഥിക്കുന്ന നിരവധി കൃതികളുടെ രചയിതാവായിരുന്നു ആന്റണി ഫ്ള്യൂ എന്നോര്‍ക്കുക. പ്രപഞ്ചത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ആശ്ചര്യകരമായ ആസൂത്രണം ദൈവാസ്തിക്യത്തിലേക്ക് നയിച്ചുവെന്നാണ് അദ്ദേഹം തുറന്നുപറഞ്ഞത്.
God and Philosophy, The Presumption of Atheism തുടങ്ങി മുപ്പതിലേറെ കൃതികളാണ് ഫ്ള്യൂ രചിച്ചിട്ടുള്ളത്. കീല്‍ യൂണിവേഴ്സിറ്റി, ഓക്സ്ഫഡ് യൂണിവേഴ്സിറ്റി, റീസിംങ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ തത്ത്വശാസ്ത്രം പ്രൊഫസറായിരുന്നു ആന്റണി ഫ്ള്യൂ. ലോക സമ്മേളനങ്ങളില്‍ നിരീശ്വരവാദത്തിന്റെ ദാര്‍ശനിക ന്യായങ്ങള്‍ അവതരിപ്പിക്കാന്‍ ജീവിതം മുഴുവന്‍ ചെലവാക്കിയ ആന്റണി ഫ്ള്യൂ ഒടുവില്‍ സത്യം അംഗീകരിക്കുകയാണുണ്ടായത്. ലോകപ്രശസ്ത ശാസ്ത്രജ്ഞരായ ഫ്രെഡ് ഹോയില്‍, ചന്ദവിക്രമ സിംഹെ, മൈക്കള്‍ ബെഹെ തുടങ്ങി ലോകപ്രശസ്ത നിരീശ്വരദാര്‍ശനികനായിരുന്ന ആന്റണി ഫ്ള്യൂവരെ നീളുന്ന നിരവധി ലോകോത്തര പ്രതിഭകള്‍ നിരീശ്വരവാദത്തില്‍നിന്നും ദൈവ വിശ്വാസത്തിലെത്തി. മറുഭാഗത്ത് ഡോക്കിന്‍സിന് ഹാജറാക്കാനുള്ളത് ആഡംസ് എന്ന ഒരു കഥാകാരനെ മാത്രം!
ഫ്രെഡ്ഹോയില്‍: ബോയിങ്-747 വാദം

പ്രകൃതിയിലെ ഓരോ കണത്തിലും തുടിച്ചുനില്‍ക്കുന്ന അപാരമായ ആസൂത്രണം (Intelligent Design) ആസൂത്രകനായ ദൈവത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. മതവിശ്വാസികള്‍ നൂറ്റാണ്ടുകളായി അവതരിപ്പിക്കുന്ന ഈ തെളിവ് ശാസ്ത്രീയ കണ്ടെത്തലുകളില്‍ കൂടുതല്‍ ശക്തവും വിപുലവുമായിട്ടുണ്ട്. ഗോളശാസ്ത്രജ്ഞന്മാരില്‍ പ്രമുഖനും നിരീശ്വരവാദിയുമായിരുന്ന സര്‍ ഫ്രഡ് ഹോയിലിനെ ദൈവത്തിലേക്ക് നയിച്ചത് ആസൂത്രണം സംബന്ധിച്ച സംഭവ്യതാ (Probability) പഠനങ്ങളാണ്. ഇന്നോളം നിരീശ്വരവാദികള്‍ ഉന്നയിച്ച സകല എതിര്‍വാദങ്ങളും ഇതിനുമുന്നില്‍ തകര്‍ന്നടിഞ്ഞിട്ടുണ്ട്. ശാസ്ത്രം നിരീശ്വരവാദത്തിലേക്ക് നയിക്കുന്നുമെന്നും ശാസ്ത്രം നിരീശ്വരവാദം തെളിയിക്കുന്നുവെന്നുമുള്ള ഗ്രന്ഥകാരന്റെ വാദം അര്‍ഥശൂന്യമാണെന്നതിന് നിരീശ്വരവാദത്തില്‍ നിന്നും ശാസ്ത്രത്തിലൂടെ ആസൂത്രണവാദത്തിലെത്തിയ ഫ്രഡ് ഹോയില്‍ തന്നെ തെളിവാണ്.
'ബോയിങ്-747' എന്നറിയപ്പെടുന്ന ഹോയിലിന്റെ സിദ്ധാന്തത്തെ ഗ്രന്ഥകാരന്‍ പരിചയപ്പെടുത്തുന്നു: "ബോയിങ് 747 ലോകത്തെ ഏറ്റവും വലിയ യാത്രാവിമാനമാണ്. നൂറുകണക്കിന് യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള, ഇരട്ട എഞ്ചിനുള്ള അതിസങ്കീര്‍ണമായ ഒരു യന്ത്രസംവിധാനമാണത്. ഉള്ളില്‍ നീന്തല്‍ക്കുളം വരെ സജ്ജീകരിച്ച ബോയിങ്ങുകളുണ്ട്. അതിന്റെ ഘടകഭാഗങ്ങളും അടിസ്ഥാന പദാര്‍ഥങ്ങളും ഒരു മൈതാനത്ത് കുന്നുകൂടി കിടക്കുന്നതായി സങ്കല്‍പിക്കുക. എവിടെനിന്നോ ശക്തമായ ഒരു ചുഴലിക്കാറ്റ് അടിക്കുന്നതായും ഭാവനയില്‍ കാണുക. ആ കാറ്റുമുഖേന ചിതറിക്കിടക്കുന്ന ബോയിങിന്റെ ഘടകഭാഗങ്ങള്‍ പരസഹായമില്ലാതെ സ്വമേധയാ കൂടിച്ചേര്‍ന്ന് സമ്പൂര്‍ണമായ ബോയിങ് 747 വിമാനമാകുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ അംഗീകരിക്കുമോ? നിങ്ങള്‍ക്കത് വിശ്വസിക്കാന്‍ കഴിയുമെങ്കില്‍ മാത്രം ഈ ഭൂമിയില്‍ ജീവന്‍ തനിയെ ഉണ്ടായെന്നും അതിനുപിന്നില്‍ ഒരു സൂത്രധാരനില്ലെന്നും വിശ്വസിക്കാന്‍ കഴിഞ്ഞേക്കും. പക്ഷേ നിങ്ങള്‍ക്കത് കഴിയുമോ?''
ഈ വാദത്തെ ഗ്രന്ഥകാരന്‍ ഖണ്ഡിക്കുന്നത് പരിശോധിക്കാം. അദ്ദേഹം തുടങ്ങുന്നതിങ്ങനെ: " 'സൌജന്യമായി ഒന്നും ലഭിക്കുന്നില്ല' എന്നത് ധനതത്ത്വശാസ്ത്രത്തിലെ പ്രഖ്യാപിത തത്ത്വമാണ്. പ്രത്യക്ഷമോ പരോക്ഷമോ ആകട്ടെ, എല്ലാത്തിനും ചെലവുണ്ട്. പ്രപഞ്ചത്തിന്റെ കാര്യത്തില്‍ ഈ വാദമുയര്‍ത്തുകയാണ് സൃഷ്ടിവാദക്കാര്‍?'' എങ്ങനെയുണ്ട് ഖണ്ഡനത്തിനുള്ള ഗ്രന്ഥകാരന്റെ ഈ ആമുഖം? ധനതത്ത്വശാസ്ത്രത്തിലെ ചെലവും പ്രപഞ്ചത്തിലെ ആസൂത്രണവും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ല. താന്‍ ഖണ്ഡിക്കാന്‍ പോകുന്ന വാദത്തെ ഇങ്ങനെയാണ് ഒരാള്‍ മനസ്സിലാക്കുന്നതെങ്കില്‍ ഖണ്ഡനം എത്ര ശോചനീയമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഗ്രന്ഥകാരന്‍ എഴുതിയത് നോക്കൂ: "എല്ലാറ്റിനുപിറകിലും എന്തെങ്കിലുമുണ്ട്. ആ എന്തെങ്കിലും ആണ് ദൈവം.'' ദൈവത്തെയും ദൈവികഗുണങ്ങളെയും മഹത്വങ്ങളെയും കുറിച്ച് എഴുതപ്പെട്ട ഏടുകള്‍ക്ക് കണക്കില്ല. ആസ്തികദാര്‍ശനികരുടെ കൃതികള്‍ തന്നെ ആയിരക്കണക്കിന് വരും. എന്നാല്‍ അവരില്‍ ഒരാള്‍ പോലും ദൈവത്തെ മേല്‍സൂചിപ്പിച്ചവിധം നിര്‍വചിച്ചിട്ടില്ല. എന്നല്ല, വിശ്വാസികള്‍ക്കിടയിലെ മന്ദബുദ്ധികള്‍ക്ക് പോലും ഇത്തരം അസംബന്ധധാരണകളില്ല. നിരീശ്വര ബുദ്ധിജീവികളുടെ ധൈഷണിക നിലവാരം!
ഇനി, ഹോയിലിന്റെ ബോയിങ് 747 വാദത്തെ ഖണ്ഡിച്ചതെങ്ങനെയെന്ന് നോക്കാം: "ചുഴലിക്കാറ്റ് ബോയിങ്-747 നിര്‍മിക്കാന്‍ സാധ്യത കുറവാണ്. പക്ഷേ 100% സാധ്യതയില്ലെന്നും പറായനാവില്ല. ചുഴലിക്കാറ്റ് ബോയിങ് 747 ഉണ്ടാക്കിയാല്‍ ചുഴലിക്കാറ്റ് ദൈവമാകുമോ?'' ഹോയിലിന്റെ വാദം മനസിലാക്കാനാകാത്തവിധം നിരീശ്വരബുദ്ധിജീവികളിലെ പ്രമുഖന് ബുദ്ധിമാന്ദ്യം സംഭവിച്ചോ?
ചുഴലിക്കാറ്റ് യാദൃച്ഛികമായി ബോയിങ് വിമാനത്തെ സൃഷ്ടിക്കില്ല എന്ന ഹോയിലിന്റെ വാദത്തെ നേരിടാന്‍ ഇത്തരം മഠയന്‍ ചോദ്യങ്ങള്‍ക്കാവുമോ?
ഹോയിലിന്റെ വാദത്തെ ഖണ്ഡിക്കാനുള്ള ശ്രമം പരിശോധിക്കാം. മൂന്ന് എതിര്‍വാദങ്ങള്‍ ഹോയിലിനെതിരെ ഹാജറാക്കാവുന്നതാണ്.
ഒന്ന്, ബോയിങ് 747 ചുഴലിക്കാറ്റിലൂടെ യാദൃച്ഛികമായി സംഘടിപ്പിക്കപ്പെട്ട് വിമാനമായി മാറുമെന്ന് സമര്‍ഥിക്കുക. ഇക്കാര്യം ഗ്രന്ഥകാരന്‍ ചെയ്തിട്ടില്ല.
രണ്ട്, ബോയിങ് 747 സങ്കീര്‍ണതകള്‍ (Design) ഒട്ടുമില്ലാത്ത ലളിതമായൊരു (Simple) വാഹനമാണെന്ന് തെളിയിക്കുക. ഇങ്ങനെയൊരു ശ്രമവും നടത്തിയിട്ടില്ല.
മൂന്ന്, സങ്കീര്‍ണതയും ആസൂത്രണവും അടങ്ങിയ വ്യവസ്ഥകള്‍ ഉണ്ടാകാന്‍ ആസൂത്രണം ആവശ്യമില്ലെന്ന് സമര്‍ഥിക്കുക. ഈ സമീപനം സ്വീകരിച്ചുകൊണ്ടാണ് ഗ്രന്ഥകാരന്‍ ഒരു വിഫലശ്രമം നടത്തിയിട്ടുള്ളത്. ഡാര്‍വിനിസമാണ് പ്രധാന ആയുധം. പക്ഷേ ജീവലോകത്തിനുമാത്രം ബാധകമായ തത്ത്വമാണ് ഡാര്‍വിനിസം. ഒരു ജീവിവര്‍ഗം മറ്റൊന്നില്‍നിന്നും ഉരുത്തിരിഞ്ഞത് പ്രകൃതിനിര്‍ധാരണത്തിലൂടെയാണെന്ന് ഏറിയാല്‍ (ഈ വാദം തെറ്റാണെന്നത് തല്‍ക്കാലം മറക്കുക) വാദിക്കാം. എന്നാല്‍ പുനരുല്‍പാദനം (Reproduction) നടക്കുന്നിടത്തേ പ്രകൃതിനിര്‍ധാരണം പ്രവര്‍ത്തിക്കുകയുള്ളൂ. അചേതന ലോകത്ത് ഡാര്‍വിനിസം പ്രസക്തമേയല്ല. അതിനാല്‍ രാസവസ്തുക്കളില്‍നിന്നും ജീവകണിക ഉണ്ടായത് വിശദീകരിക്കാന്‍ ഡാര്‍വിനിസം പര്യാപ്തമേയല്ല. എങ്കില്‍ ജീവലോകത്തിന് പുറത്തുള്ള ആസൂത്രണങ്ങള്‍ എങ്ങനെ വിശദീകരിക്കും?
ഹോയിലിന്റെ വാദത്തെ നേരിടാന്‍ ഡോക്കിന്‍സ് മുന്നോട്ടുവെക്കുന്നത് തത്ത്വശാസ്ത്രവിഭ്രാന്തികള്‍മാത്രമാണ്. ഗ്രന്ഥകാരന്റെ വാക്കുകളില്‍: "സൃഷ്ടിവാദക്കാര്‍ ബുദ്ധിപരമായ ആസൂത്രണം (Intelligent Design) എന്ന ഓമനപ്പേരില്‍ മുന്നോട്ടുവെക്കുന്ന വാദത്തില്‍ പ്രപഞ്ചം സാധ്യതയില്‍ (Chance) നിന്നോ യാദൃച്ഛികതയില്‍ നിന്നോ ഉണ്ടാക്കാനാവില്ലെന്നു പറയുന്നു. ഇവര്‍ പരിണാമസിദ്ധാന്തത്തെ 'കേവല സാധ്യതയായി' മനസ്സിലാക്കിവെച്ചിരിക്കുന്നു എന്നാണ് ഇതില്‍നിന്ന് മനസ്സിലാകുന്നത്.'' പരിണാമസിദ്ധാന്തം കേവലയാദൃച്ഛികത തന്നെയാണെന്ന് അതിന്റെ പ്രവര്‍ത്തനതത്ത്വം (mechanism) പഠിച്ചാലറിയാം. ജനിതകവ്യതിയാനങ്ങളും മ്യൂട്ടേഷനുകളും തീര്‍ത്തും യാദൃച്ഛികമായ സംഭവങ്ങളാണ്. ഇവയെ തിരഞ്ഞെടുക്കുന്ന പ്രകൃതിനിര്‍ധാരണവും യാദൃച്ഛികമാണ്. കാരണം 'സാഹചര്യത്തിന് അനുകൂലമായത്' എന്നത് തീര്‍ത്തും യാദൃച്ഛികമായ ജനിതക വ്യതിയാനങ്ങളെയും മ്യൂട്ടേഷനുകളെയും നൂറുശതമാനവും ആശ്രയിച്ചാണിരിക്കുന്നത്. പൂര്‍ണമായും യാദൃച്ഛികതയെ ആശ്രയിക്കുന്ന ഒരു പ്രവര്‍ത്തനതത്ത്വം യാദൃച്ഛികമല്ലാതെ മറ്റെന്താണ്?
ബോയിങ് വാദത്തെ ഗ്രന്ഥകാരന്‍ വിശകലനം ചെയ്യുന്നത് ഇതേക്കാള്‍ കൌതുകകരമാണ്: "ബോയിങി-747 കഥയുടെ ആദ്യഭാഗം ഒരു യക്ഷിക്കഥയെക്കാള്‍ അസംഭവ്യമാണ്. ഉത്തരവിട്ടതുപോലെ ചുഴലിക്കാറ്റ് ഉണ്ടാകുന്നു; വിമാനത്തിന്റെ അതിസങ്കീര്‍ണമായ ഘടകഭാഗങ്ങള്‍ ഒരിടത്ത് വന്ന് കൂടിക്കിടക്കുന്നു. സത്യത്തില്‍ ഇതൊക്കെ സങ്കല്‍പിക്കാന്‍ വേണ്ടി സങ്കല്‍പിക്കുന്നതാണ്. ആര്, എങ്ങനെ അതൊക്കെ നിര്‍വഹിച്ചു?''(117) പ്രത്യക്ഷത്തില്‍, ഹോയിലിന്റെ വാദം മനസിലാകാത്തതുകൊണ്ടാകാം ഡോക്കിന്‍സ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് തോന്നിയേക്കാം. എന്നാല്‍ ഈ വാദം ഗ്രഹിക്കാനുള്ള ശേഷി ഡോക്കിന്‍സിനില്ലെന്ന് കരുതാനാവില്ല. എന്തുകൊണ്ടാകാം ഈ നാടകം? ഒരു ബോയിങ് വിമാനം കാറ്റടിച്ചുണ്ടായ കഥയല്ലല്ലോ ചര്‍ച്ചാവിഷയം. സങ്കീര്‍ണമായ ഒരു വിമാനം യാദൃച്ഛികമായി ഘടിപ്പിക്കപ്പെട്ട് പ്രവര്‍ത്തനക്ഷമമാകാനുള്ള സാധ്യത അതിനിസ്സാരമാണെങ്കില്‍ ഒരാസൂത്രകനാല്‍ അത് ആവിഷ്ക്കരിക്കപ്പെട്ടതാകാനുള്ള സാധ്യത വളരെ വലുതാണ്. ഇതനുസരിച്ച് അങ്ങേയറ്റം ആസൂത്രിതമായ ഈ പ്രപഞ്ചത്തിനു പിന്നില്‍ ഒരാസൂത്രകനുണ്ടാകാനുള്ള സാധ്യത വളരെ വലുതാണ്. ഇതാണ് ഹോയിലിന്റെ വാദത്തിന്റെ സാരം. പക്ഷെ, ബോയിങ് വിമാനത്തിന്റെ കഥയെപ്പറ്റി അസംബന്ധം നിറഞ്ഞ ചോദ്യങ്ങള്‍ ഉന്നയിച്ച് ഹോയില്‍ ഉയര്‍ത്തിയ വാദത്തിന് വിശദീകരണം നല്‍കാതെ രക്ഷപ്പെടുകയാണ് ഡോക്കിന്‍സ്. ഈ നാടകംകളിയുടെ ഉദ്ദേശ്യവും അതാകാം.
"ബോയിങ്-747 കഥയുടെ ആദ്യഭാഗം ഒരു യക്ഷിക്കഥയേക്കാള്‍ അസംഭവ്യമാണ്'' എന്ന് ഡോക്കിന്‍സ് സമ്മതിക്കുന്നു. പ്രപഞ്ചത്തെപ്പറ്റി, പ്രപഞ്ചത്തിലുള്ള ഓരോ പ്രതിഭാസങ്ങളെയും സങ്കീര്‍ണതകളെയുംപറ്റി യക്ഷിക്കഥയേക്കാള്‍ അസംഭവ്യമായ കഥകള്‍ നിരീശ്വരവാദികള്‍ പറയുന്നുവെന്നാണ് ഹോയിലിന്റേയും വാദം. മേല്‍ സൂചിപ്പിച്ച വാചകത്തിലൂടെ ഹോയിലിന്റെ വാദം അറിഞ്ഞോ അറിയാതെയോ ശരിവെക്കുകയാണ് ഡോക്കിന്‍സും ചെയ്യുന്നത്.
ഹോയിലിന്റെ ഉദാഹരണത്തെപ്പറ്റി ഗ്രന്ഥകാരന്‍ പ്രകടിപ്പിച്ച ഈ വിലയിരുത്തല്‍ കൂടി നോക്കൂ: "എണ്ണൂറാമത്തെ വയസ്സില്‍ അശ്വാഭ്യാസത്തില്‍ പങ്കെടുത്ത് തലയ്ക്ക് അതിഗുരുതരമായി പരിക്കേറ്റിട്ടും പഞ്ചായത്താശുപത്രിയിലേക്ക് നടന്നുപോയി മൂന്നുമാസം ചികിത്സിച്ചെങ്കിലും... ഇങ്ങനെ പുരോഗമിക്കുന്ന കഥ ആര്‍ക്കൊക്കെ രുചിക്കും?'' തീര്‍ച്ചയായും ഈ അസംബന്ധ കഥ ആര്‍ക്കും രുചിക്കില്ല. പക്ഷേ ഗ്രന്ഥകാരനാണല്ലോ ഈ കഥയുടെ കര്‍ത്താവ്! ഹോയിലിന്റെ ഉദാഹരണം സുവ്യക്തമാണ്. അതിബുദ്ധിമാന്മാര്‍ മുതല്‍ സാമാന്യബുദ്ധിയെങ്കിലും ഉള്ളവര്‍ക്കുവരെ ബോയിങ് ഉദാഹരണവും അതുയര്‍ത്തുന്ന വാദവും പൂര്‍ണമായും മനസിലാകും, ആസ്വദിക്കാനാവും. പക്ഷേ, ഡോക്കിന്‍സ് നേരിടുന്ന മുഖ്യപ്രശ്നം അത് ഖണ്ഡിക്കാനാവില്ല എന്നതാണ്. ആകെകൂടി അദ്ദേഹം ചെയ്യുന്നത് ഏതാനും സംശയങ്ങള്‍ ഉന്നയിക്കുക മാത്രമാണ്. ഇവയാകട്ടെ ആസ്തിക ദാര്‍ശനികര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തൃപ്തികരമായ വിശദീകരണം നല്‍കിയ ചോദ്യങ്ങളാണുതാനും. ഇക്കാലത്ത് ആവിയന്ത്രം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്ന ഒരു 'ശാസ്ത്രജ്ഞനെ' സങ്കല്‍പിച്ചു നോക്കൂ. അയാള്‍ അത്മാര്‍ഥതയോടെ അധ്വാനിക്കുകയാണെങ്കില്‍പോലും ശ്രമം അപഹാസ്യമായിത്തീരുമെന്നത് തീര്‍ച്ചയാണ്. കാരണം രണ്ട് നൂറ്റാണ്ടുകള്‍ മുമ്പേ ആവിയന്ത്രം കണ്ടുപിടിക്കപ്പെട്ട കാര്യം അയാള്‍ക്കറിയില്ല എന്നതാണ് പ്രശ്നം. ഡോക്കിന്‍സിന്റെ സ്ഥിതിയും സമാനമാണ്. താനാണ് ആദ്യമായി ഇത്തരം സംശയങ്ങള്‍ ഉന്നയിക്കുന്നത് എന്ന മട്ടിലാണ് ഡോക്കിന്‍സിന്റെ വിശദീകരണങ്ങള്‍. ആസ്തികദാര്‍ശനികന്മാര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ വിശദീകരണം നല്‍കിയവയാണിവ എന്ന കാര്യം ഡോക്കിന്‍സിനറിയില്ലെന്നുമാത്രം. അറിയുമായിരുന്നുവെങ്കില്‍ ആ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്ന് സമര്‍ഥിക്കണമായിരുന്നു.
ഇക്കാര്യത്തില്‍ ഗ്രന്ഥകാരന്‍ മുന്‍കൂര്‍ ജാമ്യമെടുത്തത് ശ്രദ്ധിക്കുക. "തത്ത്വചിന്ത കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഡോക്കിന്‍സ് ഹൈസ്കൂള്‍ കുട്ടികളുടെ നിലവാരമാണ് കാണിക്കുന്നതെന്ന്'' പ്രമുഖ തത്ത്വചിന്തകനായ പ്രൊഫ: ആല്‍വിന്‍ പ്ളാന്റിങ്ങ് വിലയിരുത്തുകയുണ്ടായി. ഇതെപ്പറ്റി ഗ്രന്ഥകാരന്റെ കുമ്പസാരമിതാണ്: "ഡോക്കിന്‍സ് അടിസ്ഥാനപരമായി ഒരു ശാസ്ത്രജ്ഞനാണ്. തത്ത്വചിന്തയില്‍ (Philosophy) ആഴത്തിലുള്ള അടിത്തറയില്ലാത്ത വ്യക്തിയാണ് താനെന്ന് അദ്ദേഹം സമ്മതിക്കുന്നുമുണ്ട്.'' (119) ഇതാണ് യാഥാര്‍ഥ്യമെങ്കില്‍ അടിത്തറയുള്ള വിഷയങ്ങളില്‍ അഭിപ്രായം പ്രകടിപ്പിച്ചാല്‍ പോരേ? 'അടിസ്ഥാന'മുള്ള ശാസ്ത്രത്തെപ്പറ്റി സംസാരിക്കുന്നതല്ലേ ഉചിതം? വിവരമില്ലെന്ന് സ്വയം സമ്മതിച്ച ഒരു മേഖലയെപ്പറ്റി ബുദ്ധിജീവി നാട്യത്തോടെ എഴുതുന്നത് ശരിയാണോ?
ഫ്രഡ് ഹോയിലിന്റെ വാദങ്ങള്‍ നിരീശ്വരവാദികളെ കുഴക്കുന്നതിനാല്‍ ഗ്രന്ഥകാരന്‍ ഇത്രയെങ്കിലും സമ്മതിക്കുന്നുണ്ട്: "ആദ്യം കേള്‍ക്കുമ്പോള്‍ ആകര്‍ഷണീയമെന്നു തോന്നുന്ന ചിലത് സൃഷ്ടിവാദത്തിലുണ്ട്. പ്രാഥമികയുക്തിയില്‍ ശരിയെന്നു തോന്നുന്ന കാര്യങ്ങളാണവ. ഈ പ്രാഥമികയുക്തിയെ ബാലബുദ്ധിയെന്ന് പേരുമാറ്റി വിളിക്കാം. ജനത്തിന് പൊതുവെ ഇത്തരം യുക്തിയാണ് പ്രിയങ്കരം. ഗൌരവപൂര്‍വം ചിന്തിക്കാനും സൂക്ഷ്മവിശകലനം നടത്താനും മഹാഭൂരിപക്ഷത്തിനും താല്‍പര്യം കുറയും.''(120)
ജനത്തിന് ബാലബുദ്ധിയാണുള്ളതെന്നത് ആശ്ചര്യകരമായ കാര്യമല്ല. എന്നാല്‍ പ്രമുഖ ദാര്‍ശനികനായ ആല്‍വിന്‍ പ്ളാന്റിങ്ങയുടെ വിലയിരുത്തല്‍പ്രകാരം ബാലബുദ്ധിക്കാരനാണ് റിച്ചാഡ് ഡോക്കിന്‍സ് (തത്ത്വചിന്തയിലെങ്കിലും). തത്ത്വചിന്താമേഖലയില്‍ പ്രാഥമികയുക്തിയുമായി ലോകമമ്പാടും നിരീശ്വരവാദം പ്രചരിപ്പിക്കാന്‍ വിഫലശ്രമം നടത്തുന്ന ഡോക്കിന്‍സിന്റെ സ്ഥിതിയെപ്പറ്റി ഗ്രന്ഥകാരന്‍ എന്തുപറയുന്നു?
ഹോയിലിനെപ്പറ്റി കള്ളക്കഥകള്‍

വീക്ഷണ വ്യത്യാസങ്ങള്‍ എക്കാലവും മനുഷ്യസമൂഹത്തില്‍ നിലനിന്നിരുന്നു. പരസ്പര വിമര്‍ശനങ്ങളും സ്വാഭാവികമാണ്. എന്നാല്‍ എതിര്‍വാദക്കാരനെ ആശയപരമായി നേരിടാന്‍ കഴിയാതെ വരുമ്പോള്‍ നുണകള്‍ കെട്ടിച്ചമയ്ക്കുക എന്നത് മാന്യമായ സംവാദരീതിയല്ല. ഫ്രെഡ് ഹോയിലിനെ തനിക്ക് സാധ്യമാവുന്ന വിധത്തില്‍ ആശയപരമായി നേരിടാനാണ് ഡോക്കിന്‍സ് ശ്രമിച്ചത്. എന്നാല്‍ ഡോക്കിന്‍സിന്റെ ആഖ്യാനകാരനാകട്ടെ, വ്യാജാരോപണങ്ങള്‍ നിര്‍മിക്കാനും ധൃഷ്ടാനാവുന്നു. ഗ്രന്ഥകാരന്റെ ഈ വാചകങ്ങള്‍ ശ്രദ്ധിക്കുക: "ഡാര്‍വിന്‍ പരിണാമവാദം രൂപ്പെടുത്തുന്നതിനായി എച്ച്.എം.എസ്. ബീഗിള്‍ (HMS Beagle) എന്ന കപ്പലില്‍ സഞ്ചരിച്ചു ശേഖരിച്ച ഫോസിലുകളെല്ലാം വ്യാജമാണെന്ന ഹോയിലിന്റെ അഭിപ്രായം പരിണാമവാദത്തിന്റെ യഥാര്‍ഥശക്തി തിരിച്ചറിയുന്നതിലുള്ള അദ്ദേഹത്തിന്റെ പരാജയമാണ് കാണിക്കുന്നത്.''(121)
എന്നാല്‍ യാഥാര്‍ഥ്യമെന്താണ്?
(1) ഡാര്‍വിന്‍ ശേഖരിച്ച ഒരൊറ്റ ഫോസിലും വ്യാജമാണെന്ന് ഹോയില്‍ അഭിപ്രായപ്പെട്ടിട്ടില്ല.
(2) ആര്‍ക്കിയോപ്ടെറിക്സ് ഫോസിലുകളെപ്പറ്റിയാണ് ഹോയില്‍ വ്യാജമാണെന്ന ആരോപണം ഉന്നയിച്ചത്.
ഡോക്കിന്‍സ് എഴുതിയത് ഇങ്ങനെയാണ്: "Hoyle was a brilliant physcist and cosmologist, but his Boeing. 747 misunderstanding, and other mistakes in biology such as his attempt to dismiss the fossil Archaeopteryx as a hoax, suggest that he needed to have his conscience raised by some good exposure
to the world of natural selection.''(122)
ഡാര്‍വിന്‍ ശേഖരിച്ച ഫോസിലുകള്‍ വ്യാജമാണെന്ന് ഹോയില്‍ പറഞ്ഞതായി ഇതിലെവിടെയെങ്കിലുമുണ്ടോ? ബീഗിള്‍ കപ്പലില്‍ സഞ്ചരിച്ച് ഡാര്‍വിന്‍ ശേഖരിച്ചതാണ് ആര്‍ക്കിയോപ്ടെറിക്സ് ഫോസിലുകളെന്നാണ് ഗ്രന്ഥകാരന്റെ ധാരണ. സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ പോലും ഇങ്ങനെയൊരു ധാരണയുണ്ടോ എന്ന് സംശയമാണ്. ഡാര്‍വിന്‍ 'ഒറിജിന്‍ ഓഫ് സ്പീഷിസ്' എഴുതുന്ന കാലത്ത് ആര്‍ക്കിയോപ്ടെറിക്സിന്റെ ഒരൊറ്റ ഫോസിലേ ലഭിച്ചിരുന്നുള്ളൂ. ഇങ്ങനെയൊരു ഫോസിലുള്ളതായി ആ സന്ദര്‍ഭത്തില്‍ ഡാര്‍വിന്‍ അറിഞ്ഞിരുന്നുമില്ല. തന്റെ കൃതിയുടെ പില്‍കാല പതിപ്പിലാണ് ഡാര്‍വിന്‍ ഈ ഫോസിലിനെപ്പറ്റി എഴുതിച്ചേര്‍ത്തത്, വെറും ഒരു വാചകം മാത്രം!
യാദൃച്ഛികതയോ ആസൂത്രണമോ?

ഗ്രന്ഥകാരന്റെ മറ്റൊരു വിദ്യയിതാ: 'യാദൃച്ഛികമായി സംഭവിച്ചു' (Come about chance) എന്നതും മുന്‍തീരുമാനപ്രകാരമുള്ള 'വ്യക്തമായ ആസൂത്രണമില്ലാതെ സംഭവിച്ചു' (Come about in the absence of deliberate design) എന്നതും രണ്ടും രണ്ടാണ്.'(123) രണ്ടും രണ്ടല്ല, ഒന്നുതന്നെയാണ്. പക്ഷേ രണ്ടാണ് എന്ന് വരുത്തിയാലേ മുട്ടുശാന്തിയെങ്കിലും ലഭിക്കൂ.
രണ്ടും രണ്ടാണ് എന്ന് കരുതുക. രണ്ട് തരം യാദൃച്ഛികതകള്‍ എന്നല്ലാതെ അവ രണ്ടുമോ രണ്ടിലൊന്നോ ആസൂത്രണമായി മാറുമോ? അഥവാ ആസൂത്രണമായി മാറിയാല്‍ ഹോയിലിന്റെ വാദത്തിന് സ്ഥിരീകരണമാവില്ലേ?
ആസൂത്രണമില്ലാതെ സംഭവിക്കുന്നതാണ് യാദൃച്ഛികത. യാദൃച്ഛികമായല്ലാതെ സംഭവിക്കുന്നതാണ് ആസൂത്രണം. ഇവ രണ്ടിനും മധ്യേ മറ്റൊരു സാധ്യത മുന്നോട്ടുവെക്കാന്‍ ഇന്നോളം തത്ത്വചിന്തകന്മാര്‍ക്ക് സാധിച്ചിട്ടില്ല (ആസ്തികരായാലും നാസ്തികരായാലും). ഇക്കാര്യം ഗ്രന്ഥകാരന്‍ തന്നെ സമ്മതിച്ചിട്ടുണ്ട്: "ഡാര്‍വിനുമുമ്പ് ഡേവിഡ് ഹ്യൂമിനെപ്പോലുള്ള (David Hume) തത്ത്വചിന്തകര്‍ 'ആസൂത്രണം ചെയ്യപ്പെടുന്നില്ലെന്നതുകൊണ്ടുമാത്രം യാദൃച്ഛികമാകണമെന്ന് നിര്‍ബന്ധമില്ല' എന്നഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ, അതിനു രണ്ടിനും ഇടയിലുള്ള കാരണം കണ്ടെത്തി ബദല്‍ നിര്‍ദ്ദേശം മുന്നോട്ടുവെക്കാന്‍ അവര്‍ക്കൊന്നും കഴിഞ്ഞില്ല.''(124) പക്ഷെ ഡാര്‍വിനു കഴിഞ്ഞുവെന്ന പൊള്ളയായ അവകാശവാദം മാത്രമാണ് ഗ്രന്ഥകാരന്റെ ഏക ആശ്രയം. ഡാര്‍വിന്റേതാകട്ടെ ജീവലോകത്തിനു പുറത്ത് ബാധകവുമല്ല എന്ന് സമ്മതിക്കുകയും ചെയ്യുന്നു. ജീവന്‍ പ്രപഞ്ചത്തില്‍ ഭൂമിയില്‍ മാത്രമുള്ള സങ്കീര്‍ണപ്രതിഭാസമാണ്. പ്രപഞ്ചമുണ്ടായി ഏറെ കഴിഞ്ഞുണ്ടായത് (ഭൌതികവാദികളുടെ കണക്ക് പ്രകാരം 4000 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പ്രപഞ്ചം ഉണ്ടായതെങ്കില്‍ ജീവന്‍ ഉല്‍ഭവിക്കുന്നത് 500കോടി വര്‍ഷങ്ങള്‍ക്കു മുമ്പാണ്). ചുരുക്കത്തില്‍ പ്രപഞ്ചത്തെ ഒന്നാകെ പരിഗണിക്കുമ്പോള്‍ ആസൂത്രണത്തിന് തൃപ്തികരമായ നിരീശ്വരവ്യാഖ്യാനം നല്‍കാന്‍ നിരീശ്വരവാദികളുടെ പക്കല്‍ ഒന്നുമില്ലെന്നര്‍ഥം. അതിനാല്‍ ഗ്രന്ഥകാരന്‍ കുറിക്കുന്നു: "ആസൂത്രണം അല്ലെങ്കില്‍ ആകസ്മികം (Either Design or Chance) എന്ന രീതിയില്‍ കാര്യങ്ങള്‍ പരിമിതപ്പെടുത്തുന്നത് ശരിയല്ല.''(125) സമ്മതിക്കാം. എന്നാല്‍ ആസൂത്രണം അല്ലെങ്കില്‍ ആകസ്മികം എന്നല്ലാത്ത മൂന്നാമതൊരു സങ്കല്‍പം എന്താണെന്ന് ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്നില്ലല്ലോ! ജീവലോകത്ത് പ്രകൃതിനിര്‍ധാരണം എന്ന് സങ്കല്‍പിക്കാമെന്ന വാദം പരിഗണിച്ചാല്‍ തന്നെയും ജീവോല്‍ഭവത്തിനും അതിനപ്പുറമുള്ള ഭൌതികപ്രക്രിയകള്‍ക്കും ബാധകമായ മൂന്നാമതൊരു സങ്കല്‍പം (concept) പോലും നിര്‍ദേശിക്കാനാകാതെ ധൈഷണികദാരിദ്യത്തില്‍ നരകിക്കുന്ന ഗ്രന്ഥകാരന്‍ ഇങ്ങനെയും എഴുതിയിട്ടുണ്ട്: "ഒന്നാമതായി, മതം പ്രപഞ്ചം സംബന്ധിച്ച നിഗൂഢതകളൊന്നും പരിഹരിക്കുന്നില്ല. പ്രപഞ്ചം നിഗൂഢമാണെന്നു പറയുകയും അതിനൊരു പേര് (ദൈവം) കൊടുക്കുകയും മാത്രമാണത് ചെയ്യുന്നത.്''
പ്രാപഞ്ചികാസൂത്രണത്തെയും അസ്തിത്വത്തെയും ജീവിതത്തെയും ആസ്തികദര്‍ശനം ശാസ്ത്രീയമായും യുക്തിസഹമായും വിശദീകരിക്കുമ്പോള്‍ അതിനൊരു പേരെങ്കിലും നല്‍കുന്നുണ്ട്. എന്നാല്‍ പ്രപഞ്ചത്തെയും ജീവിതത്തെയും യുക്തിസഹമായി നാസ്തികകവാദത്തിന് വിശദീകരിക്കാനാവുന്നില്ല എന്നുമാത്രമല്ല, ആസൂത്രണമോ യാദൃച്ഛികതയോ അല്ലാത്ത മൂന്നാമതൊരു പദം പോലും നിര്‍ദേശിക്കാനാവുന്നില്ല എന്നത് കഷ്ടം തന്നെയല്ലേ?
'പ്രപഞ്ചകാരണ'ത്തിന് ഒരു പേര് പോലും നല്‍കാനാകാതെ ഡോക്കിന്‍സുമാര്‍ അലയുമ്പോള്‍ സൃഷ്ടിവാദികളുടെ നില എത്രയോ ഭേദമാണ്. അവര്‍ക്കൊരു പേരെങ്കിലുമുണ്ട്-ദൈവം. 'ആസൂത്രണ'മോ 'ആകസ്മിക'മോ അല്ലാത്ത മറ്റൊന്നിന് ഒരു പേരെങ്കിലും കണ്ടെത്തിയിട്ടുപോരേ സൃഷ്ടിവാദികളെ ആക്ഷേപിക്കല്‍!
പ്രശ്നം മറ്റൊന്നാണ്. ഇക്കാലമത്രയും എല്ലാം ആകസ്മികമാണെന്ന് പ്രഖ്യാപിച്ച് നടന്നിരുന്ന നിരീശ്വരവാദികള്‍ക്ക് അവയത്രയും വിഡ്ഢിത്തമാണെന്ന് ബോധ്യമായിവരുന്നുണ്ട്. അതിനാല്‍ ആസൂത്രണത്തെയും ആകസ്മികതയെയും ഒന്നാകെ തള്ളാന്‍ അവര്‍ നിര്‍ബന്ധിതരായി. പക്ഷേ പകരം ഒന്ന് കണ്ടെത്തിയിട്ടുമില്ല!
ആരാണ് നിഗൂഢവാദികള്‍?

സൃഷ്ടിവാദം നിഗൂഢതാവാദമാണെന്ന് ഒട്ടെറെ സന്ദര്‍ഭങ്ങളില്‍ ഗ്രന്ഥകാരന്‍ ആരോപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പരിഹാസമിതാ: "നിഗൂഢതയുണ്ടെങ്കില്‍ ദൈവത്തിന് ഒളിക്കാനൊരിടമായി എന്നര്‍ഥം. നിഗൂഢതയുണ്ടോ? നിഗൂഢതയുണ്ടോ..? ദൈവമാക്കിക്കൊടുക്കപ്പെടും-സൃഷ്ടിവാദക്കാരുടെ നിര്‍മലമായ വാഗ്ദാനമാണത്.''(126)
പ്രപഞ്ചത്തിലെ ആസൂത്രണമാണ് ദൈവാസ്തിക്യത്തിനുള്ള മുഖ്യമായ തെളിവ്. ആസൂത്രണത്തില്‍ നിഗൂഢതക്കോ അജ്ഞതക്കോ പ്രത്യേക പങ്കില്ല; വിജ്ഞാനത്തിനും ജ്ഞേയതക്കുമാണ് പ്രമുഖ സ്ഥാനം. പ്രപഞ്ചം ആസൂത്രിതമാണെന്ന് സമര്‍ഥിക്കാന്‍ പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവാണ് ആവശ്യമായിട്ടുള്ളത്.
യഥാര്‍ഥത്തില്‍ ആരാണ് നിഗൂഢതാവാദികള്‍? പ്രപഞ്ചത്തിന്റെ വിശദീകരണത്തില്‍ നിഗൂഢതകള്‍ നിര്‍മിക്കുന്നവര്‍ ആരാണ്? സൃഷ്ടിവാദികളോ അതോ നിരീശ്വരവാദികളോ? ജീവോല്‍പത്തി ഉദാഹരണമായെടുക്കാം. ജീവനെ അതിലടങ്ങിയ മൂലകങ്ങള്‍കൊണ്ട് വിശദീകരിക്കാനാവില്ല എന്നും ഏതാനും രാസപദാര്‍ഥങ്ങള്‍ യാദൃച്ഛികമായി കൂടിച്ചേര്‍ന്നാല്‍ ജീവന്‍ ഉത്ഭവിക്കില്ലെന്നും സൃഷ്ടിവാദികള്‍ പറയുന്നു.
വാച്ചോ കംപ്യൂട്ടറോ പ്രത്യക്ഷത്തില്‍ സ്വയം പ്രവര്‍ത്തിക്കുന്നവയാണ്. എന്നാല്‍ വാച്ചിനെയോ കംപ്യൂട്ടറിനെയോ അതിന്റെ പാര്‍ട്ടുകള്‍ കൊണ്ടുമാത്രം വിശദീകരിക്കാനാവില്ല. വാച്ചിന്റെയോ കംപ്യൂട്ടറിന്റെയോ ഉല്‍ഭവം തൃപ്തികരമായി വിശദീകരിക്കണമെങ്കില്‍ അവക്ക് പിന്നിലെ ആസൂത്രകനെ കണക്കിലെടുത്തേപറ്റൂ. എന്നാല്‍ വാച്ചിന്റേയോ കംപ്യൂട്ടറിന്റെയോ ഉല്‍ഭവത്തിനു പിന്നില്‍ ഒരാസൂത്രകനും ഇല്ലെന്നും വാച്ചും കംപ്യൂട്ടറും അതിന്റെ പാര്‍ട്ടുകളാല്‍ വിശദീകരിക്കാവുന്നതാണെന്നും വാച്ചും കംപ്യൂട്ടറും നൂറ്റാണ്ടുകളിലൂടെ നടന്ന ഭൌതികപ്രവര്‍ത്തനങ്ങളിലൂടെ യാദൃച്ഛികമായി ഉണ്ടായതാണെന്നും ഒരാള്‍ വാദിക്കുന്നതോടെ നിഗൂഢത ഇല്ലാതാവുകയല്ല, നിര്‍മിക്കപ്പെടുകയാണ് ചെയ്യുന്നത്. ഏറ്റവും വലിയ നിഗൂഢത 'യാദൃച്ഛികത' തന്നെ. തുടര്‍ന്ന് നിരവധി യാദൃച്ഛികതകള്‍ നിരന്തരം ഉല്‍ഭവിക്കുയായി. 'ദൈവം' എന്ന വിശദീകരണം നിഗൂഢതയിലധിഷ്ഠിതമാണെന്നും 'യാദൃച്ഛികത' നിഗൂഢതയിലധിഷ്ഠിതമല്ലെന്നും നിരീശ്വരവാദികളെ ആരാണു പഠിപ്പിച്ചത്? എന്ത് ദാര്‍ശനികന്യായമാണ് അതിനുള്ളത്? 'ദൈവം' എന്ന നിഗൂഢതയെ നിഷേധിക്കാന്‍ ഭൌതികവാദികള്‍ കൃത്രിമമായുണ്ടാക്കിയ മറ്റൊരു നിഗൂഢപദം മാത്രമാണ് 'യാദൃച്ഛികത'. ഫലത്തില്‍ ദൈവം ചെയ്തതായി സൃഷ്ടിവാദികള്‍ വിശ്വസിക്കുന്ന എല്ലാം നിരീശ്വരവാദികളുടെ 'യാദൃച്ഛികത'യും ചെയ്യുന്നുണ്ട്. പ്രപഞ്ചം സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ പ്രപഞ്ചത്തിന്റെ വിശദീകരണം ഭൌതികവാദ പ്രകാരം യാദൃച്ഛികതയാണ്. ജീവന്‍ സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ ഭൌതികവാദത്തില്‍ ജീവന്‍ യാദൃച്ഛികമായുണ്ടായതാണ്. ജീവജാതികളെ സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ ഭൌതികവാദത്തില്‍ ജീവജാതികള്‍ യാദൃച്ഛികവ്യതിയാനങ്ങളെ യാദൃച്ഛികമായി പ്രകൃതിനിര്‍ധാരണം ചെയ്ത് രൂപപ്പെടുത്തിയതാണ്. ഗ്രന്ഥകാരന്റെ ഈ വരികള്‍ നോക്കൂ: "പ്രകൃതിനിയമങ്ങള്‍ക്കനുസരണമായി ജീവന്‍ ഉടലെടുത്തത് ഏറ്റവും അത്ഭുതകരമായ കാര്യമാണ്. മനുഷ്യജീവിതംപോലും മനുഷ്യനത്ഭുതമാണ്. ഒരു ഗ്രഹത്തില്‍ ഒരുപക്ഷേ, നമുക്കറിയാവുന്ന ഒരേയൊരു ഗ്രഹത്തില്‍ പദാര്‍ഥ തന്മാത്രകള്‍ സംയോജിച്ച് അങ്ങേയറ്റം പാറയോ പര്‍വതമോ ഉണ്ടാകുന്നത് നമുക്ക് മനസ്സിലാക്കാം. ആ സ്ഥാനത്ത് സവിശേഷമായ സംയോജനപ്രക്രിയയിലൂടെ അതിന് ജീവനുണ്ടാകുകയും ഓടുക, ചാടുക, ചിന്തിക്കുക, കരയുക, പ്രണയിക്കുക, പരസ്പരം ആക്രമിക്കുക തുടങ്ങി എത്ര സങ്കീര്‍ണഗുണങ്ങളാണ് പദാര്‍ഥത്തിനുണ്ടാകുന്നത്! ഈ അത്ഭുതമെങ്ങനെ സംഭവിച്ചുവെന്ന് ഇന്ന് നമുക്കറിയാം.''(127)
ഇക്കാലമത്രയും അത്ഭുതങ്ങളെ നിഷേധിക്കുന്നത് ജീവിതലക്ഷ്യമായിക്കണ്ട നിരീശ്വരവാദികള്‍ അത്ഭുതവിശ്വാസികളായി മാറിയതില്‍ ഒട്ടും അത്ഭുതമില്ല. എന്നാല്‍ "പ്രകൃതിനിയമങ്ങള്‍ക്കനുസരണമായി ജീവന്‍ ഉടലെടുത്തത് ഏറ്റവും അത്ഭുതകരമായ കാര്യമാകു''ന്നതെങ്ങനെയെന്നതാണ് മഹാത്ഭുതം!
നിരീശ്വരവാദികളുടെ ധൈഷണിക പ്രതിസന്ധി ഇത്തരം അസംഗത പ്രയോഗങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. മനുഷ്യാസ്തിത്വത്തെയും പ്രാപഞ്ചികയാഥാര്‍ഥ്യങ്ങളെയും പഴയ നിരീശ്വരവാദത്തിന്റെ വരണ്ട ഭൌതികവാദസങ്കേതങ്ങളുപയോഗിച്ച് വിശദീകരിക്കാനാകാത്ത സ്ഥിതിയാണ് ഇന്നത്തെ വൈജ്ഞാനികാന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നത്. ദൈവത്തെയും അത്ഭുതങ്ങളെയും നിഷേധിച്ചിരുന്നവര്‍ പ്രകൃതിപരമായ പ്രക്രിയകളെപ്പോലും അത്ഭുതകരമായി കാണുന്ന നിലയിലെത്തിയെന്നര്‍ഥം. ദൈവത്തിന്റെ പണികളെല്ലാം പദാര്‍ഥമെന്ന 'ദൈവം' ചെയ്യുന്നുവെന്ന് മാത്രം.
ചുരുക്കത്തില്‍ വിശ്വാസികള്‍ ദൈവത്തിന്റെ കര്‍മങ്ങളായി കണക്കാക്കുന്നതെല്ലാം നിരീശ്വരവാദികള്‍ യാദൃച്ഛികതയുടെ തലയില്‍ കെട്ടിവെക്കുന്നു. എന്നാല്‍ എന്താണീ യാദൃച്ഛികത? നിരീശ്വരവാദികളുടെ ദൃഷ്ടിയില്‍ 'ദൈവം' എന്ന സങ്കല്‍പം എത്രമാത്രം പൊള്ളയാണോ അതേക്കാള്‍ അര്‍ഥശൂന്യമാണ് 'യാദൃച്ഛികത'!(128)
ഈ പശ്ചാത്തലത്തില്‍ ഗ്രന്ഥകാരന്റെ ഈ വാക്യങ്ങള്‍ ശ്രദ്ധിക്കുക: "അമേരിക്കന്‍ ജനിതകശാസ്ത്രജ്ഞനായ ജെറി കോയന്റെ (Jerry Coyne) അഭിപ്രായത്തില്‍ അജ്ഞേയമായതിനെയൊക്കെ ദൈവമെന്നു വിളിച്ചുപോയാല്‍ നാമെങ്ങും എത്തില്ലെന്നാണ് ശാസ്ത്രചരിത്രം നമ്മെ പഠിപ്പിക്കുന്നത്.''(129) അജ്ഞാതമായതിനെയൊക്കെ 'യാദൃശ്ചികം' എന്ന് വിളിച്ചാല്‍ നാമെവിടെയെങ്കിലും എത്തുമോ? "അജ്ഞാതമായതെന്തോ അതാണ് ദൈവ'മെന്ന് ഏതെങ്കിലും മതപണ്ഡിതന്‍ ദൈവത്തെ നിര്‍വചിച്ചതായി നിരീശ്വരവാദികള്‍ക്ക് ചൂണ്ടിക്കാട്ടാനാവുമോ?
'ദി ഗാഡിയന്‍' പത്രത്തില്‍ ഡോക്കിന്‍സും കോയനും ചേര്‍ന്നെഴുതിയ ലേഖനത്തോട് പ്രതികരിച്ച ഒരു ബ്ളോഗറുടെ കത്ത് ഡോക്കിന്‍സ് ഉദ്ധരിച്ചിട്ടുണ്ട്. അജ്ഞേയം സമം ദൈവം എന്ന മഠയധാരണക്കാരനാണ് ഈ ബ്ളോഗറെന്ന് കത്തില്‍നിന്നും മനസ്സിലാക്കാം. കത്ത് അതേപടി താഴെ ചേര്‍ക്കാം. ബ്രാക്കറ്റില്‍ കൊടുത്ത വാക്കുകള്‍ എന്റേതാണ്. ദൈവത്തിനു പകരം യാദൃച്ഛികതയെ പ്രതിഷ്ഠിക്കുന്ന നിരീശ്വരവാദം പ്രഛന്നനിഗൂഢവാദമാണെന്ന് ഇതില്‍നിന്നും മനസ്സിലാക്കാം.
കത്ത്: "എന്തുകൊണ്ടാണ് ദൈവത്തിനെ (യാദൃശ്ചികതയെ) സര്‍വതിനുമുള്ള വിശദീകരണമായി കാണുന്നത്? അത് ശരിയല്ല. വിശദീകരിക്കുന്നതിലെ പരാജയവും താഴ്ന്ന തോതുകളുമാണത് സൂചിപ്പിക്കുന്നത്. ഞാന്‍ ആത്മീയതയിലും അനുഷ്ഠാനങ്ങളിലും മുഴുകാന്‍ ആഗ്രഹിക്കുന്നില്ല. ആരെങ്കിലും എന്തെങ്കിലും ദൈവത്തില്‍ (യാദൃച്ഛികതയില്‍) ആരോപിക്കുന്നുവെങ്കില്‍ അവര്‍ക്കതിനെപ്പറ്റി യാതൊരു ധാരണയുമില്ല എന്നാണതിന്റെ ശരിയായ അര്‍ഥം. അതുകൊണ്ടാണ് എത്തിച്ചേരാനാവാത്ത ഒന്നില്‍ അവര്‍ എല്ലാം നിക്ഷേപിക്കുന്നത്. ആകാശത്ത് വസിക്കുന്ന ഏതോ മാന്ത്രികശക്തിയില്‍ എല്ലാം അവസാനിക്കുന്നു. പുള്ളി (യാദൃച്ഛികത) എവിടെനിന്ന് വരുന്നുവെന്ന് ചോദിച്ച് നോക്കൂ. കിട്ടുന്ന ഉത്തരം പരമ്പരാഗതമായുള്ള ഒരുതരം വ്യാജതത്ത്വചിന്തയായിരിക്കും. അതങ്ങനെയായിരിക്കും, എന്നും ഉണ്ടായിരുന്നു, പ്രകൃതിക്ക് പുറത്താണ് (പ്രകൃതി തന്നെയാണ്), അഭൌമമാണ് (ഭൌതികമാണ്), അതീതമാണ് (പ്രകൃതിപരമാണ്)... ഇത്തരമൊരു ഉത്തരം യാതൊന്നും വിശദീകരിക്കുന്നില്ലെന്ന് പ്രത്യേകം പറയേണ്ടതില്ല.''(130)
ദൈവത്തിന്റെ സ്ഥാനത്ത് യാദൃച്ഛികത, ഭൌതികത, പ്രകൃതിപരം പദാര്‍ഥം എന്നിത്യാദി പദങ്ങള്‍ ചേര്‍ത്താല്‍ നിരീശ്വരവാദമായി. ദൈവം എന്ന വാക്കിന്റെ സ്ഥാനത്ത് ഇത്തരം ഭൌതികവാദ പദങ്ങള്‍ പ്രതിഷ്ഠിച്ചതുകൊണ്ട് പ്രപഞ്ചത്തെപ്പറ്റി എന്തറിവാണ് കൂടുതലായി ലഭിക്കുന്നത്? സൃഷ്ടിവാദത്തെ അപേക്ഷിച്ച് നിരീശ്വരവാദത്തിന് പ്രകൃതിവ്യാഖ്യാനത്തില്‍ എന്ത് വിശദീകരണക്ഷമതയാണ് കൂടുതല്‍ അവകാശപ്പെടാനുള്ളത്? ഒന്നും തന്നെയില്ലെന്ന് മേല്‍ കത്തിലെ ബ്രാക്കറ്റിലെ വാക്കുകള്‍ മാറ്റിയുപയോഗിച്ചാല്‍ ബോധ്യമാവും.
ആരാണ് മധ്യലോകക്കാര്‍?

പദാര്‍ഥം മാത്രമേ യാഥാര്‍ഥ്യമായിട്ടുള്ളൂവെന്നും മറ്റെല്ലാം അതിന്റെ ഉല്‍പന്നങ്ങള്‍ മാത്രമാണെന്നും കരുതുന്നവരാണ് നിരീശ്വരവാദികള്‍. അതിനാല്‍ ന്യായമായും അവരെ പദാര്‍ഥവാദികളെന്നു വിശേഷിപ്പിക്കാം. അതിനാല്‍ ഗ്രന്ഥകാരന്റെ ഈ പരാതിയില്‍ കഴമ്പില്ല: "മതവാദികള്‍ അവിശ്വാസികളെ 'പദാര്‍ഥവാദി'കളെന്ന് വിളിച്ചാക്ഷേപിക്കാറുണ്ടല്ലോ. പദാര്‍ഥത്തിനപ്പുറത്തുള്ള ഒന്നും കാണാന്‍ കഴിയാത്തവരാണ് ഭൌതികവാദികള്‍ എന്നാണതിലെ പരിഹാസം.''(131) മതത്തില്‍ വിശ്വസിക്കുന്നവരെ മതവാദിയെന്ന് ഗ്രന്ഥകാരന് വിശേഷിപ്പിക്കാമെങ്കില്‍ ദൈവത്തിന് പകരം പദാര്‍ഥത്തില്‍ വിശ്വസിക്കുന്ന അവിശ്വാസിയെ പദാര്‍ഥവാദിയെന്ന് വിശേഷപ്പിക്കുന്നതില്‍ എന്താണ് തകരാറ്? അതൊരു പരിഹാസമായി അവിശ്വാസികള്‍ക്ക് തോന്നുന്നത് അവരുടെ അധമബോധം കൊണ്ടാകാനേ തരമുള്ളൂ.
പദാര്‍ഥത്തെപ്പറ്റിയുള്ള ധാരണകള്‍ കാലാകാലങ്ങളില്‍ മാറിക്കൊണ്ടിരുന്നു. 'വിഭജിക്കാനാവാത്തത്' എന്ന അര്‍ഥത്തില്‍ ഏറ്റവും ചെറിയ പദാര്‍ഥകണികയെ 'ആറ്റം' എന്നു വിളിച്ചത് ഗ്രീക്കു ചിന്തകനായ ഡമോക്രിറ്റസാണെന്ന് (ആഇ 450) കരുതപ്പെടുന്നു. എന്നാല്‍ ഡമോക്രിറ്റസ് ആറ്റത്തെ സങ്കല്‍പിച്ചതും ആധുനികശാസ്ത്രജ്ഞന്‍ സങ്കല്‍പിക്കുന്നതും എത്രയോ വിഭിന്നമായ വിധത്തിലാണ്.(132) എങ്കിലും അക്കാലത്തെ ഗ്രീക്ക് ഭൌതികവാദിയും (ഉദാ: ഹെരാക്ളിറ്റസ്) ഇക്കാലത്തെ ഭൌതികവാദിയും പദാര്‍ഥവാദി തന്നെ! പക്ഷെ ഈ സൌജന്യം മതവിശ്വാസികള്‍ക്ക് അനുവദിച്ചുകൊടുക്കാന്‍ നിരീശ്വരവാദികള്‍ തയ്യാറല്ല. രണ്ടായിരം വര്‍ഷങ്ങള്‍ പഴക്കമുള്ള ഗ്രീക്ക് ഭൌതികവാദത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ ഇന്നും മുറുകെപ്പിടിക്കുന്ന ആധുനിക നിരീശ്വരവാദിയും മതവിശ്വാസികളെ പരിഹസിക്കുന്നത് മധ്യലോകസങ്കല്‍പക്കാര്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ്! മധ്യകാലത്തേക്കാള്‍ പഴക്കമുണ്ട് പ്രാചീനകാലത്തിനെന്ന് അവരറിയുന്നുണ്ടോ ആവോ!
ഗ്രന്ഥകാരന്റെ മറ്റൊരുവാദം നോക്കൂ: "ദൈവം പ്രപഞ്ചത്തെ 'സൃഷ്ടി'ച്ചെങ്കില്‍ പ്രപഞ്ചമാതൃക ദൈവത്തിന് ലഭ്യമായിരുന്നുവെന്ന് കരുതണം; അതല്ലെങ്കില്‍ പ്രപഞ്ചമെന്ന ആശയം. ആശയത്തിന് മനസ്സും പദാര്‍ഥവും അനിവാര്യമാകുന്നു.''(133) എന്താണീ വാദത്തിന്റെയര്‍ഥം? ദൈവം മറ്റൊരു പദാര്‍ഥമാകാതെ തരമില്ല എന്നു തന്നെ!! പദാര്‍ഥമല്ലാത്ത ഒന്നിനെയും സങ്കല്‍പിക്കാന്‍ പോലും കഴിവില്ലാത്തവരാണ് നിരീശ്വരവാദികള്‍ എന്ന് വ്യക്തമായില്ലേ?
പദാര്‍ഥസാന്നിധ്യമില്ലാത്ത ശൂന്യതയോ ആശയങ്ങളോ മനസ്സോ ഒന്നും അവര്‍ക്ക് സങ്കല്‍പിക്കാനാവില്ല. മധ്യകാലത്തെ ശാസ്ത്രജ്ഞന്‍മാര്‍ പദാര്‍ഥത്തെ സങ്കല്‍പിച്ചിരുന്നത് ഇവ്വിധമായിരുന്നു. അതിനാല്‍ എന്തെങ്കിലും ഉണ്ടാകാത്ത ശൂന്യത അവര്‍ക്ക് ഉള്‍കൊള്ളാന്‍ പ്രയാസമായിരുന്നു. ഗ്രന്ഥകാരന്റെ ഈ വിവരണം നോക്കൂ: "ശൂന്യതയിലുണ്ടാകുന്ന വൈദ്യുതകാന്തിക വ്യതിയാനങ്ങള്‍ അഥവാ അലകള്‍ (Electro-Magnetic Fluctuations) അയഥാര്‍ഥമായി (Unreal) മനുഷ്യന്‍ സങ്കല്‍പിച്ചു. വിക്ടോറിയന്‍ കാലഘട്ടത്തില്‍ (പത്തൊമ്പതാം നൂറ്റാണ്ട്) ഈ അലകള്‍ ഏതോ മാധ്യമത്തിലുള്ള (Medium) അലകളായി കരുതപ്പെട്ടു. അത്തരമൊരു മാധ്യമം അന്നേവരെ ആര്‍ക്കുമറിയാത്തതിനാല്‍ ആ സാങ്കല്‍പിക മാധ്യമത്തിന് 'ഈഥര്‍' എന്ന പേരും സമ്മാനിച്ചു. അലകളുണ്ടാകണമെങ്കില്‍ എന്തെങ്കിലും ഉണ്ടാകണമെന്ന മധ്യലോകസങ്കല്‍പമാണ് (Middle World Concept) ഈ നിഗമനത്തിനടിസ്ഥാനം. നാം 'യഥാര്‍ഥ പദാര്‍ഥ'ത്തെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ മാത്രം വെച്ചുപുലര്‍ത്തിയിരുന്നതിന് കാരണമുണ്ട്. മധ്യലോകജീവികളായ നമ്മുടെ മുന്‍ഗാമികള്‍ക്ക് അതിന്റെ ആവശ്യമേയുണ്ടായിരുന്നുള്ളൂ. 'മധ്യലോകക്കാര്‍' (Middle Worlders) എന്നാണ് ഡോക്കിന്‍സ് മനുഷ്യരെ വിശേഷിപ്പിക്കുന്നത്. നമ്മെ സംബന്ധിച്ചിടത്തോളം കാന്തിക അലകള്‍ പാറയും മണ്ണും പോലെ ഒരു 'പദാര്‍ഥ'മാകേണ്ടതുണ്ട്. അലകളിലെ ദ്രവ്യത്തിന്റെ രൂപഭാവങ്ങള്‍ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണെങ്കിലും അത് ദ്രവ്യമാണെന്നതിലും യഥാര്‍ഥമാണെന്നതിലും (ഞലമഹ) തര്‍ക്കമില്ല. എന്നാലത് നമുക്ക് നേരിട്ട് മനസ്സിലാക്കാന്‍ കഴിയുന്നതിനപ്പുറമാണ്.''(134)
"നമുക്ക് നേരിട്ട് മനസ്സിലാക്കാന്‍ കഴിയുന്നതിനപ്പുറ''മുള്ള യഥാര്‍ഥമായ പദാര്‍ഥമുണ്ടെന്ന് സമ്മതിക്കുന്ന നിരീശ്വരവാദിക്ക് നമുക്ക് നേരിട്ട് മനസ്സിലാക്കാന്‍ കഴിയുന്നതിനപ്പുറമുള്ള യഥാര്‍ഥമായ ദൈവമുണ്ടെന്ന് സമ്മതിക്കാനാണ് പ്രയാസം! ദൈവമാണെങ്കില്‍ നമുക്ക് നേരിട്ട് മനസ്സിലാക്കാന്‍ സാധിക്കുന്നതും പരീക്ഷണനാളിയിലാക്കാന്‍ സാധിക്കുന്നതുമായ വസ്തുനിഷ്ഠവും (ഛയഷലരശ്േല) മൂര്‍ത്തവുമായ (ഇീിരൃലലേ) യാഥാര്‍ഥ്യമായിരിക്കണം! പദാര്‍ഥമാണെങ്കില്‍ ഇങ്ങനെയൊന്നും ആവണമെന്ന് നിര്‍ബന്ധമില്ലതാനും!
ഇവിടെ വിഷയം അതല്ല. എന്തെങ്കിലും മാധ്യമത്തിലൂടെയല്ലാതെ വൈദ്യുതകാന്തികതരംഗങ്ങള്‍ സഞ്ചരിക്കുകയില്ലെന്ന് ശഠിച്ച മധ്യകാലക്കാരെപ്പോലെ മസ്തിഷ്കവും ശരീരവുമില്ലാതെ ദൈവത്തിന് ചിന്തിക്കാനാവില്ല എന്ന് കരുതുന്നവരാണ് നിരീശ്വരവാദികള്‍! മധ്യകാല പാരമ്പര്യം പത്തൊമ്പതാം നൂറ്റാണ്ടുവരെ നിലനിന്നല്ലോ. മൈക്കള്‍സണ്‍-മോര്‍ലി പരീക്ഷണങ്ങള്‍ ഈഥറില്ലെന്ന് തെളിയിച്ചതോടെ അതിന്റെ അന്ത്യം കുറിക്കപ്പെട്ടു. ഇത് ശാസ്ത്രത്തിലെ കാര്യം. ശാസ്ത്രത്തിലെ ഈ മധ്യകാല പാരമ്പര്യത്തില്‍നിന്നും സമൂഹം പിന്നേയും പുരോഗതി നേടി ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തിയിട്ടുണ്ട്. എന്നാല്‍ ഈ മധ്യകാലപാരമ്പര്യം ഇന്നും പേറുന്നവര്‍ ദൈവത്തിന് ചിന്തിക്കാന്‍ ശരീരം (പദാര്‍ഥം) അനിവാര്യമാണെന്ന് വാദിക്കുന്ന നിരീശ്വരവാദികളാണ്.
നിരീശ്വരവാദികളാണ് ഇന്നത്തെ മധ്യകാലക്കാര്‍ (19ാം നൂറ്റാണ്ടുവരെ ഈ പാരമ്പര്യം നിലനിന്നുവെന്ന് ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നതിനാല്‍ പത്തൊമ്പതാം നൂറ്റാണ്ടുകാര്‍ എന്നു വിളിക്കുന്നതിലും തെറ്റില്ല) എന്ന് മനസ്സിലാക്കാന്‍ ഗ്രന്ഥകാരന്റെ വിവരണം ഉപകരിക്കുമെങ്കിലും മധ്യകാലക്കാര്‍ ഈഥറില്‍ വിശ്വസിച്ചിരുന്നില്ല എന്ന യാഥാര്‍ഥ്യം ശ്രദ്ധിക്കണം. ഒരു മീഡിയത്തില്‍ നിന്നും മറ്റൊരു മീഡിയത്തിലേക്ക് പ്രകാശം കടക്കുമ്പോഴുണ്ടാകുന്ന അപവര്‍ത്തനം (Refraction) വിശദീകരിക്കാന്‍ 1704ല്‍ സര്‍ ഐസക് ന്യൂട്ടനാണ് ഈഥര്‍ സങ്കല്‍പം പ്രയോജനപ്പെടുത്തിയ ആദ്യത്തെ പ്രമുഖ ശാസ്ത്രജ്ഞന്‍. അതിനും നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഡച്ച് ഗണിതശാസ്ത്രജ്ഞനായ ക്രിസറ്റ്യന്‍ ഹൈജന്‍സാണ് പ്രകാശം ഈഥറിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ആദ്യമായി സിദ്ധാന്തിച്ചത്. ചുരുക്കത്തില്‍, സത്യസന്ധമായി നോക്കിയാല്‍ ഇതൊരു മധ്യകാലസങ്കല്‍പമല്ല, ആധുനികസങ്കല്‍പമാണ്. പക്ഷേ ഡോക്കിന്‍സിന് വിരോധം മധ്യകാലക്കാരോടായതിനാല്‍ ഈഥറിനെ അവരുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചതാകാം. രണ്ടായാലും നിരീശ്വരവാദികളുടെ ഭോഷത്തമാണ് വെളിവാകുന്നത്.
ആന്ത്രോപ്പിക് കോസ്മോളജിക്കല്‍ തത്ത്വം

ആധുനികശാസ്ത്രത്തിന്റെ ആരംഭകാലത്ത് ശാസ്ത്രം മതത്തിനെതിരായി. ശാസ്ത്രജ്ഞന്മാരിലും തത്ത്വചിന്തകരിലുംപ്പെട്ട വളരെപ്പേര്‍ ഈ സമീപനമാണ് സ്വീകരിച്ചത്. "ദൈവം മരിച്ചു. കൊന്നത് നമ്മളാണെ''ന്ന് പ്രമുഖ ജര്‍മ്മന്‍ തത്ത്വചിന്തകനായ ഫ്രെഡറിക് നീഷെയുടെ കഥാപാത്രം വിളിച്ചുപറഞ്ഞല്ലോ (നീഷെയുടെ The Gay Science എന്ന കൃതിയിലാണിത്. കൌതുകകരമെന്ന് പറയാം, ഈ കഥാപാത്രം ഒരു ഭ്രാന്തനാണ്!). 1960കളില്‍ അമേരിക്കയിലെ മതമീമാംസകര്‍ക്കിടയില്‍ 'ദൈവത്തിന്റെ മരണപ്രസ്ഥാനം' തന്നെ രൂപം കൊള്ളുകയുണ്ടായി.(135)
ഇരുപതാം നൂറ്റാണ്ടിന്റെ പകുതി പിന്നിട്ടപ്പോള്‍ ആധുനികശാസ്ത്രജ്ഞരുടെയും ദാര്‍ശനികരുടേയും ധൈഷണികമായ അല്‍പത്തരങ്ങള്‍ അനാവൃതമായിത്തുടങ്ങി. മതവീക്ഷണങ്ങള്‍ അശാസ്ത്രീയമല്ലെന്നും ശാസ്ത്രം മതത്തിന് പകരം വെക്കാവുന്നതല്ലെന്നും പല ചിന്തകന്മാര്‍ക്കും തോന്നിത്തുടങ്ങി. പിന്നെയും ദശകങ്ങള്‍ കഴിഞ്ഞു. ഇരുപത്തൊന്നാം നൂറ്റാണ്ടോടെ ഈ പ്രവണത ശക്തമായെന്ന് പറയാം. ഇപ്പോള്‍ ശാസ്ത്രജ്ഞന്മാര്‍ മതത്തിനെതിരെയല്ല പോരാടുന്നത്. മറിച്ച് ശാസ്ത്രജ്ഞന്മാര്‍ക്കെതിരെയാണ്. 19ാം നൂറ്റാണ്ടിലെ കാലഹരണപ്പെട്ട ഭൌതികവാദത്തിന്റെ ആചാര്യനായി എഴുന്നേറ്റുനില്‍ക്കുന്ന റിച്ചാഡ് ഡോക്കിന്‍സിന്റെ കൃതി തന്നെ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാവും. മതത്തോട് അനുഭാവം പുലര്‍ത്തിയതിന്റെ പേരില്‍ ഡോക്കിന്‍സിന്റെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്ന ശാസ്ത്രജ്ഞരുടെ നിര നീണ്ടതാണ്. ഡോ: പോള്‍ ഡേവിസ് മുതല്‍ നിരീശ്വരവാദിയായ ഡോ: സ്റീഫന്‍ ഗൌള്‍ഡ് വരെ നീളുന്നു ഈ നിര. ഈ ശാസ്ത്രജ്ഞരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡോക്കിന്‍സിന്റെ വിമര്‍ശനം ഏല്‍ക്കേണ്ടിവന്ന മതപണ്ഡിതന്മാരുടെ എണ്ണം വളരെ കുറവാണ്. അതിനാല്‍ ശാസ്ത്രജ്ഞര്‍ ശാസ്ത്രജ്ഞര്‍ക്കെതിരെയാണ് ഇപ്പോള്‍ നീങ്ങുന്നത്. ഒരു ഭാഗത്ത് ഭൌതികവാദികളായ ശാസ്ത്രജ്ഞര്‍. മറുഭാഗത്ത് മതാനുഭാവികളായ ശാസ്ത്രജ്ഞര്‍! ഇതിന്റെ ഒന്നാന്തരം ഉദാഹരണമാണ് ആന്ത്രോപിക് സിദ്ധാന്തത്തെ വിലയിരുത്തുന്ന ഡോക്കിന്‍സിന്റെ വാചകങ്ങള്‍.
പ്രപഞ്ചം സൃഷ്ടിച്ചത് മനുഷ്യന് വേണ്ടിയാണെന്നും മനുഷ്യജീവിതത്തിന് ലക്ഷ്യമുണ്ടെന്നും മനുഷ്യന്‍ ദൈവത്തിന്റെ സവിശേഷ സൃഷ്ടിയാണെന്നും മതങ്ങള്‍ പഠിപ്പിച്ചു. എന്നാല്‍ ആധുനികശാസ്ത്രം ഏതാനും നക്ഷത്രങ്ങളെ ടെലിസ്കോപ്പിലൂടെ കൂടുതലായി കണ്ടെത്താന്‍ തുടങ്ങിയതോടെ മതത്തിന്റെ മനുഷ്യനെക്കുറിച്ചുള്ള ധാരണ ചോദ്യം ചെയ്യപ്പെട്ടു. ആയിരക്കണക്കിന് നക്ഷത്രങ്ങളുണ്ടെന്ന് മനസ്സിലായതോടെ സൂര്യന്‍ 'വെറുമൊരു' നക്ഷത്രവും ഭൂമി 'വെറുമൊരു' ഗ്രഹവുമായി മാറി. മനുഷ്യന്റെ സ്ഥിതി ഇവയെക്കാളൊക്കെ കഷ്ടതരമായി. യാദൃച്ഛികമായുണ്ടായ ജീവന്‍ പരിണമിച്ച് ലക്ഷക്കണക്കിന് ജീവജാലങ്ങളുണ്ടായി. അതിലൊരു ജീവി മാത്രമായി മനുഷ്യന്‍! പ്രപഞ്ചത്തിനോ സൂര്യനോ ഭൂമിക്കോ മനുഷ്യനോ യാതൊരു പ്രത്യേകതയുമില്ല. പിന്നെയല്ലേ സവിശേഷത!
ശാസ്ത്രത്തിന്റെ ഇത്തരം നിരീശ്വരവാദ വ്യാഖ്യാനങ്ങള്‍ ആധിപത്യം പുലര്‍ത്തിക്കൊണ്ടിരിക്കെയാണ് ആന്ത്രോപിക് സിദ്ധാന്തം (Anthropic Principle) രംഗത്തെത്തുന്നത്. ഗ്രന്ഥകാരന്റെ വിവരണം നോക്കൂ: "1974ല്‍ ബ്രാന്‍ഡന്‍ കാര്‍ട്ടര്‍ (Brandon Carter) ആന്ത്രോപിക് സിദ്ധാന്തം അവതരിപ്പിച്ചു. 'ആന്ത്രോപിക്' എന്ന പദത്തിന് 'മനുഷ്യനുമായി ബന്ധപ്പെടുത്തിയുള്ള' എന്ന അര്‍ഥമെടുക്കാം. പില്‍ക്കാലത്ത് ജോണ്‍ ബാരോയും (John Barrow) ഫ്രാങ്ക് ടിപ്ളറും (Frank Tipler) ഈ ആശയം വിപുലീകരിക്കുകയുണ്ടായി. ഭൂമിയില്‍ ജീവന്‍ ഉല്‍ഭവിച്ചത് വളരെ സവിശേഷവും നിഗൂഢവുമായ രീതിയിലാണെന്നത് ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനപ്രമാണം.''(136)
കാര്‍ട്ടര്‍, ബാരോ, ടിപ്ളര്‍ എന്നിവര്‍ പ്രമുഖരായ ശാസ്ത്രജ്ഞന്മാരാണ.്(137) ഇവരുടെ സിദ്ധാന്തമാകട്ടെ "ഭൂമിയില്‍ ജീവന്‍ ഉല്‍ഭവിച്ചത് വളരെ സവിശേഷവും നിഗൂഢവുമായ രീതിയിലാണെന്ന്'' സമര്‍ഥിക്കുന്നതുമാണ്! മതം ഇങ്ങനെയൊക്കെപ്പറഞ്ഞാല്‍ ആട്ടിയോടിക്കാന്‍ വെമ്പി നടക്കുന്ന ശാസ്ത്രജ്ഞരുടെ ഇടയില്‍നിന്നുതന്നെ ആന്ത്രോപിക് സിദ്ധാന്തം ഉയര്‍ന്നുവന്നത് നിരീശ്വരവാദികളെ വിറളിപിടിപ്പിക്കാതിരിക്കുമോ? പക്ഷേ, മൂന്ന് പ്രഗല്‍ഭരായ ശാസ്ത്രജ്ഞരുടെ സിദ്ധാന്തമായതുകൊണ്ടും ശാസ്ത്രലോകം പൊതുവെ ഈ സിദ്ധാന്തം അംഗീകരിച്ചതുകൊണ്ടും നിരീശ്വരവാദികള്‍ കടലിനും ചെകുത്താനും മധ്യേയായി. ഡോക്കിന്‍സാകട്ടെ, ത്രിശങ്കു നരകത്തിലുമായി! ആന്ത്രോപിക് സിദ്ധാന്തം വേണമെന്നോ വേണ്ടെന്നോ പറയാതെ 'വേണ്ടണം' എന്നാണദ്ദേഹം പ്രഖ്യാപിക്കുന്നത്.
പ്രപഞ്ചത്തില്‍ മനുഷ്യനടക്കം ഒന്നിനും ഒരു സവിശേഷതയുമില്ലെന്ന 19ാം നൂറ്റാണ്ടിലെ നിരീശ്വരവാദം ആന്ത്രോപിക് സിദ്ധാന്തത്തിന്റെ വരവോടെ തകര്‍ന്നടിഞ്ഞു. ഈ വീക്ഷണത്തിന്റെ പേരു തന്നെ അക്കാര്യം സൂചിപ്പിക്കുന്നു. 'ആന്ത്രോപിക് കോസ്മോളജിക്കല്‍ പ്രിന്‍സിപ്പ്ള്‍' അഥവാ 'മനുഷ്യനുമായി ബന്ധമുള്ള പ്രാപഞ്ചികതത്ത്വം' എന്ന്. യാദൃച്ഛികമായുണ്ടായുണ്ടായതാണെന്ന് സിദ്ധാന്തിച്ചുകൊണ്ട് പ്രാപഞ്ചിക പദ്ധതിയില്‍ നിന്നും മനുഷ്യനെ വെട്ടിമാറ്റാനാണ് നിരീശ്വരവാദം ശ്രമിച്ചത്. എന്നാല്‍ പ്രപഞ്ചത്തിലെ ഓരോകണികയുമായും മനുഷ്യന് ബന്ധമുണ്ടെന്ന് സിദ്ധാന്തിക്കുന്ന 'ആന്ത്രോപിക് തത്ത്വം' രംഗത്തെത്തിയതോടെ മനുഷ്യന്റെയും ഭൂമിയുടെയും സവിശേഷതകളെപ്പറ്റി നിരീശ്വരവാദികള്‍ സംസാരിക്കാന്‍ നിര്‍ബന്ധിതരായി.
ഗ്രന്ഥകാരന്റെ ഈ വരി നോക്കൂ: "ജീവനെ പിന്തുണക്കാന്‍ ഭൂമി പോലുള്ള ഒരു ഗ്രഹത്തിന് മാത്രമേ കഴിയൂ.''(138) ജീവനുണ്ടാകാനും ജീവികള്‍ ഉണ്ടാകാനും ജീവിതം ഉണ്ടാകാനും വേണ്ടിയാണ് ഭൂമിയുണ്ടായതെന്നല്ലേ ഇതിനര്‍ഥം? യാദൃച്ഛികതക്ക് ജീവന്റേയോ ഭൂമിയുടെയോ കാര്യത്തില്‍ പ്രാധാന്യമില്ലെന്നത് പോകട്ടെ, യാതൊരു പങ്കുമില്ലെന്ന് ഇതില്‍നിന്നും തെളിയുന്നു.
ഗ്രന്ഥകാരന്റെ ഈ വാചകം നോക്കൂ: "ജീവന്റെ സാധ്യത പൂര്‍ണമായും നീക്കം ചെയ്യണമെങ്കില്‍ പ്രപഞ്ചം തന്നെ ഉണ്ടാകാന്‍ പാടില്ലെന്നിത് വ്യക്തമാക്കുന്നു.''(139)
ജീവന്‍ ഉണ്ടായതുകൊണ്ടാണല്ലോ മനുഷ്യനുണ്ടായത്. ജീവന്‍ ഉണ്ടായത് പ്രപഞ്ചം ഇന്നത്തെ നിലയില്‍ ഉണ്ടായതുകൊണ്ടുമാത്രമാണ് എന്നതിനര്‍ഥം പ്രപഞ്ചം മനുഷ്യനുവേണ്ടി സജ്ജീകരിക്കപ്പെട്ടതാണെന്നാണ്. "പ്രപഞ്ചം ഉണ്ടായപ്പോള്‍തന്നെ ജീവനുണ്ടാകാനുള്ള സാധ്യതയായി''(140) എന്ന് മറ്റൊരു വാചകത്തിലൂടെ ഗ്രന്ഥകാരന്‍ സമ്മതിക്കുന്നു. പ്രപഞ്ചം മനുഷ്യനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നതിന്റെ ശാസ്ത്രീയ സ്ഥിരീകരണമാണിത്. ഗ്രന്ഥകാരന്റെ ഈ വരികള്‍ ശ്രദ്ധിക്കുക: "പ്രപഞ്ചം വികസിച്ച രീതിക്കും തോതിനും ചെറിയൊരു മാറ്റമുണ്ടായിരുന്നെങ്കില്‍ ഇന്നത്തെപ്പോലെ ജീവന്‍ ഒരിക്കലും ഉണ്ടാകുമായിരുന്നില്ല. ഒരു പക്ഷേ, ജീവനേ ഉണ്ടാകുമായിരുന്നില്ല.''(141) പ്രപഞ്ചം ആരംഭം മുതല്‍ വികസിച്ച രീതിയും തോതും ജീവനും ജീവിതവും ഉണ്ടാകാന്‍ മുന്‍കൂട്ടി സജ്ജീകരിക്കപ്പെട്ട വിധത്തിലായിരുന്നു എന്നല്ലേ ഇതിനര്‍ഥം? പ്രപഞ്ചത്തിലെ ഭൌതിക മാറ്റങ്ങള്‍ക്ക് യാതൊരു ലക്ഷ്യവും ഉദ്ദേശ്യവും അര്‍ഥവും ആസൂത്രണവും ഇല്ലെങ്കില്‍ "ചെറിയൊരു'' മാറ്റംപോലും ഉണ്ടാകാതെ പ്രപഞ്ചവികാസം നടക്കുമോ? പ്രപഞ്ചം മനുഷ്യനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന മതവീക്ഷണത്തിന്റെ സ്ഥിരീകരണമാണിതെന്ന യാഥാര്‍ഥ്യം ഗ്രന്ഥകാരന് ഗ്രാഹ്യമാകണമെന്നില്ല. ശാസ്ത്രം മതത്തിന് ഇത്ര ശക്തമായ പിന്‍ബലം നല്‍കുമെന്ന് സ്വപ്നേപി കരുതാത്ത ഗ്രന്ഥകാരന്‍ ഇത് മനസിലാക്കുന്നതെങ്ങനെ?
"പ്രപഞ്ചം ഉണ്ടായപ്പോള്‍ തന്നെ'' എന്നെഴുതിയ ഗ്രന്ഥകാരന്‍ പ്രപഞ്ചം ഉണ്ടായതാണെന്ന് സമ്മതിച്ചല്ലോ. പ്രപഞ്ചത്തിന് ആരംഭമുണ്ടെന്നാണ് ഇതില്‍നിന്നും തെളിയുന്നത്. ദൈവം സൃഷ്ടിച്ചതല്ലെങ്കില്‍ പ്രപഞ്ചം സ്വയം ഭൂവായതാണോ? നിരീശ്വരവാദം സമര്‍ഥിച്ചുകൊണ്ടിരിക്കെ പ്രപഞ്ചം ആരംഭമില്ലാത്തതാണെന്ന നിരീശ്വരവാദത്തിന്റെ അടിസ്ഥാനപ്രമാണത്തെ തള്ളി പ്രപഞ്ചത്തിന് ആരംഭമുണ്ടെന്ന സൃഷ്ടിവാദത്തെ സ്ഥിരീകരിക്കേണ്ട ഗതികേട് നിര്‍ഭാഗ്യം തന്നെയാണെന്ന് കരുതാം.
"ജീവനെ പിന്തുണക്കാന്‍ ഭൂമിപോലുള്ള ഒരു ഗ്രഹത്തിന് മാത്രമേ കഴിയൂ'' എന്ന കാര്യം ഗ്രന്ഥകാരനും സമ്മതിച്ചുവെന്ന് കരുതാം (ഇല്ലെങ്കില്‍ ഇത് തെറ്റാണെന്ന് സമര്‍ഥിക്കാന്‍ ശ്രമിക്കുകയോ ചുരുങ്ങിയത് ഇത് ശരിയല്ലെന്ന് വെറുതെ പ്രസ്താവിക്കുകയോ ചെയ്യുമായിരുന്നു). ഭൂമി പോലുള്ള ഗ്രഹം പ്രപഞ്ചത്തില്‍ മറ്റെവിടെയെങ്കിലും ഉള്ളതിന് യാതൊരു തെളിവുമില്ല. ഉണ്ടെന്ന് ഗ്രന്ഥകാരന്‍ അവകാശപ്പെടുന്നുമില്ല. അതിനാല്‍ നിലവിലുള്ള ശാസ്ത്രീയ തെളിവുകള്‍ പ്രകാരം പ്രപഞ്ചത്തില്‍ ഭൂമിയെപ്പോലെ മറ്റു ഗ്രഹമില്ല എന്നു കരുതുകയാണ് യുക്തി. പ്രപഞ്ചത്തില്‍ ഭൂമിയെപ്പോലെ വേറെ ഗ്രഹമില്ലെങ്കില്‍ ഭൂമി സവിശേഷ ഗ്രഹമാണെന്നാണര്‍ഥം. മറ്റൊരു ഭൂമിയില്ലെങ്കില്‍ പ്രപഞ്ചത്തില്‍ ഭൂമിയിലല്ലാതെ മറ്റൊരിടത്തും ജീവനോ ജീവികളോ ഇല്ലെന്ന് കരുതണം. പ്രപഞ്ചത്തില്‍ മനുഷ്യന്‍ സവിശേഷ ജീവിയാണെന്നെങ്കിലും ഇതില്‍ നിന്നു വ്യക്തമല്ലേ? പ്രപഞ്ചത്തില്‍ മനുഷ്യന്‍ സവിശേഷ സൃഷ്ടിയാണെന്ന മതസങ്കല്‍പത്തിന്റെ സ്ഥിരീകരണമാണിത്.
ഗ്രന്ഥകാരന്റെ മറ്റൊരു വാചകം നോക്കൂ: "സൌരയൂഥത്തില്‍ ഭൂമിയുടെ സവിശേഷ സ്ഥാനത്തെക്കുറിച്ച് നമുക്കറിയാം.''(142) പ്രപഞ്ചത്തിലെ വെറുമൊരു ഗ്രഹം മാത്രമാണ് ഭൂമി എന്ന 19ാം നൂറ്റാണ്ടിലെ നിരീശ്വരവാദത്തിന്റെ അവശിഷ്ടം പേറുന്ന ഗ്രന്ഥകാരന്‍ "ഭൂമിയുടെ സവിശേഷ സ്ഥാനത്തെക്കുറിച്ച്'' സംസാരിച്ച് തുടങ്ങുകയാണ്! മറ്റു വാചകങ്ങള്‍ നോക്കൂ: "ദീര്‍ഘവൃത്താകൃതിയാണെങ്കിലും ഭൂമിയുടെ ഭ്രമണപഥം വൃത്താകൃതിയോട് കൂടുതല്‍ അടുത്തുനില്‍ക്കുന്നു. അതിനാല്‍ ഭൂമി ഒരിക്കലും ഗോള്‍ഡിലോക്സ് (അധികം ചൂടോ തണുപ്പോ ഇല്ലാത്ത) മേഖലയ്ക്ക് പുറത്തുപോകുന്നില്ല. സമീപത്തുള്ള വ്യാഴത്തിന്റെ കനത്ത ഗുരുത്വാകര്‍ഷണബലം, ഭൂമിയിലേക്ക് വരുന്ന ഛിന്നഗ്രഹങ്ങള്‍, മറ്റ് ഗ്രഹപദാര്‍ഥങ്ങള്‍ തുടങ്ങിയവ പിടിച്ചെടുക്കുന്നുണ്ട്. അങ്ങനെ കനത്ത ആഘാതങ്ങളില്‍നിന്ന് വ്യാഴം ഭൂമിയെ രക്ഷിക്കുന്നു. വ്യാഴത്തില്‍ ചെന്നുവീണ ഷൂമാക്കര്‍-ലെവിപോലുള്ള ഒരു വാല്‍നക്ഷത്രം ഭൂമിയില്‍ വന്നിടിച്ചിരുന്നെങ്കില്‍ ഭൂമിയുടെ ചരിത്രം തന്നെ മാറ്റിയെഴുതേണ്ടി വന്നേനെ. ഒരുപഗ്രഹം മാത്രമാണ് ഭൂമിയ്ക്കുള്ളത്. ഇത് ഭൂമിയുടെ അച്ചുതണ്ടിനെ കൃത്യമായി ഉറപ്പിച്ചു നിര്‍ത്തി ഭ്രമണത്തിന് സ്ഥിരത നല്‍കുന്ന ഘടകമാണ്. പ്രപഞ്ചത്തിലെ ഭൂരിഭാഗം നക്ഷത്രങ്ങള്‍ക്കും ഇരട്ട (യശിമ്യൃ) നക്ഷത്രവ്യവസ്ഥയാണുള്ളത്. എന്നാല്‍ നമ്മുടെ സൂര്യന്‍ ഒറ്റയാനാണ്. രണ്ട് നക്ഷത്രങ്ങളുള്ള നക്ഷത്രയൂഥങ്ങളിലെ ഗ്രഹങ്ങളുടെ ഭ്രമണം അതിസങ്കീര്‍ണമായിരിക്കും. വലിയ തോതില്‍ വ്യതിയാനങ്ങളും കുഴമറിച്ചിലുകളും അവിടെയുണ്ടാകും. സൂര്യന്‍ ഏകാന്തപഥികനായതിനാല്‍ ഭാഗ്യവശാല്‍ ഭൂമിയുടെ കാര്യത്തില്‍ അതൊന്നും സംഭവിക്കുന്നില്ല.''(143)
എന്തൊരു ഭാഗ്യം? യാദൃച്ഛികത'യില്‍ നിന്നും 'വെറും ഒരു ഗ്രഹമായ ഭൂമി'യില്‍നിന്നും 'ഭാഗ്യവാനായ ഭൂമി'യിലേക്ക് നിരീശ്വരവാദികള്‍ എത്തിയിരിക്കുന്നു!
ഗ്രന്ഥകാരന്റെ ഈ വരികള്‍ നോക്കൂ: "പ്രകൃതിനിര്‍ധാരണമെന്നത് കേവലഭാഗ്യമല്ല. അത് ജീവന്റെ വികാസത്തിനും പരിണാമത്തിനുമുള്ള ഏക മാര്‍ഗമാണ്. പക്ഷേ, അത് പ്രവര്‍ത്തിച്ചു തുടങ്ങാന്‍ തുടക്കത്തില്‍ അല്‍പം ഭാഗ്യം വേണം. ആ ഭാഗ്യത്തെക്കുറിച്ചാണ് ആന്ത്രോപിക് സിദ്ധാന്തം സംസാരിക്കുന്നത്.''(144)
മറ്റൊരു വരിയിതാണ്: "ഭൂമി ഒറ്റയ്ക്കല്ലെന്ന വാദം മുന്നോട്ടുവെക്കുന്ന ആന്ത്രോപിക് സിദ്ധാന്തം നമ്മുടെ അപൂര്‍വതയെയും ഭാഗ്യത്തെയും കുറിച്ചാണ് സംസാരിക്കുന്നത്.''(145)
ഭാഗ്യമോ നിര്‍ഭാഗ്യമോ ഇല്ലാത്ത വരണ്ട ദ്രവ്യലോകത്തെക്കുറിച്ചുമാത്രം വാചാലരായിരുന്ന നിരീശ്വരവാദികള്‍ 'ഭാഗ്യ'ത്തെക്കുറിച്ച് വാതോരാതെ സംസാരിക്കാന്‍ തുടങ്ങിയത് കൌതുകകരമാണ്. "ദ്രവ്യവും ഊര്‍ജവും തമ്മിലുള്ള ഒളിച്ചുകളിയാണ് പ്രപഞ്ചത്തില്‍ ഇന്നു നാം കാണുന്നത്'' എന്ന് ഗ്രന്ഥകാരന്‍ എഴുതിയിട്ടുണ്ട്.(146) ഈ 'ഒളിച്ചുകളി'ക്കിടയില്‍ പ്രപഞ്ചത്തിലെ സകല നിയമങ്ങളും പ്രതി-പ്രവര്‍ത്തനങ്ങളും ജീവന് അനുകൂലമായി ഇത്രക്ക് സൂക്ഷ്മമായി ഒത്തുവരുമോ?
ഭൌതികപഥാര്‍ഥങ്ങളുടെ അന്ധമായ പ്രതി-പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഭാഗ്യമുണ്ടായതുകൊണ്ടാണ് ഭൂമിയും ജീവനും മനുഷ്യനുമൊക്കെ ഇന്നത്തെ നിലയിലെത്തിയതെന്ന് നിരീശ്വരവാദികള്‍ സമ്മതിക്കുന്നുവെന്നര്‍ഥം. അതിനാല്‍ ഗ്രന്ഥകാരന്‍ ഒരു സംശയനിവാരണത്തിന് തയാറാവുന്നു: "ഇവിടെ ഭാഗ്യമെന്ന (ഘൌരസ) വാക്ക് അടിക്കടി ഉപയോഗിച്ച് ഡോക്കിന്‍സ് സ്വന്തം വാദം ദുര്‍ബലപ്പെടുത്തുകയാണോ എന്ന സംശയമുയരാം. 'ഭാഗ്യം' എന്ന വാക്ക് കേള്‍ക്കുമ്പോഴേ 'ദൈവഹിതം' എന്നു മതവാദികള്‍ വിലയിരുത്തും.''(147) ഡോക്കിന്‍സ് 'ഭാഗ്യം' കൊണ്ടുദ്ദേശിച്ചത് 'ദൈവഹിത'മല്ലെന്ന് മതവിശ്വാസികള്‍ക്കറിയാം. എന്നാല്‍ നിരീശ്വരവാദിയായ ഡോക്കിന്‍സ് 'അടിക്കടി' ഭാഗ്യമെന്ന വാക്ക് ഉപയോഗിക്കാന്‍ നിര്‍ബന്ധിതനായതിലെ ധൈഷണികഗതികേടും അവര്‍ക്ക് ഗ്രാഹ്യമാവും.
മനുഷ്യനും ഭൂമിയും സവിശേഷ സൃഷ്ടിയാണെന്നതിന്റെ സ്ഥിരീകരണമാണിതെന്ന യാഥാര്‍ഥ്യം നിരീശ്വരവാദികളെ അലോസരപ്പെടുത്തുന്നുവെന്നതിന്റെ സൂചനയാണ് ഈ കുമ്പസാരം. ഇതുണ്ടാക്കുന്ന അധമ ബോധമാണ് ഗ്രന്ഥകാരനെ ഇങ്ങനെയൊരു വാദം ഉന്നയിക്കാന്‍ പ്രേരിപ്പിക്കുന്നത്: "മേല്‍ പറഞ്ഞ വസ്തുതകളെല്ലാം പില്‍കാലത്ത് ശാസ്ത്രം കണ്ടെത്തിയ കാര്യങ്ങളാണ്. അതിനാല്‍ മതസാഹിത്യത്തില്‍ കാണാനാവില്ല. നേരത്തേ അറിയാമായിരുന്നുവങ്കില്‍ മതഗ്രന്ഥങ്ങള്‍ നിറയെ ഈ വസ്തുതകള്‍കൊണ്ട് നിറഞ്ഞു കവിഞ്ഞേനെ.''(148)
ഭൂമിയും മനുഷ്യനും ദൈവത്തിന്റെ സവിശേഷ സൃഷ്ടിയാണെന്ന ഒരു പ്രയോഗത്തിലൂടെ ശാസ്ത്രം ഇപ്പോള്‍ കണ്ടെത്തിയതും ഇനി കണ്ടെത്താനിരിക്കുന്നതുമായ യാഥാര്‍ഥ്യങ്ങള്‍ വെളിപ്പെടുത്തിയ മതഗ്രന്ഥങ്ങളോട് അസൂയ തോന്നിയിട്ട് കാര്യമുണ്ടോ? നൂറ്റാണ്ടുകളായി മനുഷ്യന് യാതൊരു സവിശേഷതകളുമില്ലെന്നും യാദൃച്ഛിക ജീവിയാണെന്നും ചെണ്ടകൊട്ടി നടന്ന നിരീശ്വരവാദികള്‍ "ഭൂമിയില്‍ ജീവന്‍ ഉല്‍ഭവിച്ചത് വളരെ സവിശേഷവും നിഗൂഢവുമായ രീതിയിലാണെ''ന്ന ശാസ്ത്രത്തിന്റെ കണ്ടെത്തലിനെത്തുടര്‍ന്ന് അല്പമെങ്കിലും പുനരാലോചനക്ക് ശ്രമിക്കേണ്ടതായിരുന്നു. പകരം ആന്ത്രോപിക് സിദ്ധാന്തം മതത്തിന് അനുകൂലമല്ലെന്ന നുണപ്രചാരണത്തിനാണ് ശ്രമം. സത്യസന്ധമായി ശാസ്ത്രവിവരങ്ങള്‍ മനസ്സിലാക്കുന്നവര്‍ക്ക് മുന്നില്‍ ഇളിഭ്യരാകാമെന്നല്ലാതെ ഇത്തരം വിഫലശ്രമങ്ങള്‍കൊണ്ട് മറ്റെന്ത് പ്രയോജനമാണുള്ളത്? ഈ വരികള്‍ നോക്കൂ: "ആന്ത്രോപിക് സിദ്ധാന്തം പരിണാമസിദ്ധാന്തംപോലെ ആസൂത്രണവാദത്തിന് ബദലായി രൂപം കൊണ്ടതാണ്. അത് യുക്തിസഹമായ ഒരു നിരീക്ഷണമാണ് മുന്നോട്ടുവെക്കുന്നത്.''(149) ഇങ്ങനെ പ്രസ്താവിക്കുന്ന ഗ്രന്ഥകാരന്‍ തന്നെ ഈ സിദ്ധാന്തത്തെ ഇങ്ങനെയാണ് പരിചയപ്പെടുത്തുന്നത്: "ഭൂമിയില്‍ ജീവന്‍ ഉല്‍ഭവിച്ചത് വളരെ സവിശേഷവും നിഗൂഢവുമായ രീതിയിലാണെന്നാണ് ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനപ്രമാണം.'' ഭൂമിയില്‍ ജീവന്‍ ഉല്‍ഭവിച്ചത് നിഗൂഢമായ രീതിയിലാണെന്നത് യുക്തിസഹമായ നിരീക്ഷണമാണെന്ന് ഗ്രന്ഥകാരന്‍ സമ്മതിക്കുമോ? പ്രപഞ്ചത്തില്‍നിന്നും സകല നിഗൂഢതകളെയും ആട്ടിയിറക്കാന്‍ ഒരു ഗ്രന്ഥം തന്നെ രചിച്ച ഗ്രന്ഥകാരന്‍ ജീവന്റെ ഉല്‍ഭവം നിഗൂഢമാണെന്ന ആന്ത്രോപിക് തത്ത്വം യുക്തിസഹമാണെന്ന് സമ്മതിക്കേണ്ടിവന്നത് എത്രയോ നിര്‍ഭാഗ്യകരമാണ്! പ്രപഞ്ചത്തില്‍ ഭാഗ്യം നിറഞ്ഞുകവിയുകയാണെന്ന് ആന്ത്രോപിക് തത്ത്വം സിദ്ധാന്തിക്കുമ്പോള്‍ നിരീശ്വരവാദികള്‍ മാത്രമാണ് അതിന് അപവാദം!!
ആന്ത്രോപിക് തത്ത്വം വിലയിരുത്താനുള്ള വിവരമോ കഴിവോ ഇല്ലാതെ കുഴങ്ങിയ ഡോക്കിന്‍സ് തന്റെ കാലഹരണപ്പെട്ട നിരീശ്വരവാദത്തിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന പ്രതീതിയുണ്ടാക്കുന്നു. ഈ വരികള്‍ നോക്കൂ: "ഭാഗ്യം എന്നത് ആരുടെയെങ്കിലും അനുഗ്രഹമോ ഔദാര്യമോ അല്ല. അനുകൂലമായ സാഹചര്യമെന്ന നിലയിലാണ് 'ഭാഗ്യം' എന്ന പദമുപയോഗിക്കുന്നത.്'' യാദൃച്ഛികമായുണ്ടാവുകയും യാദൃച്ഛികമായി ചലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന പ്രപഞ്ചത്തില്‍ എല്ലാം ഭാഗ്യമായി ഭവിക്കുന്നതെങ്ങനെ? എല്ലാ അനുകൂല സാഹചര്യങ്ങളും ഒന്നൊന്നായി ഒത്തുവരുന്നതെങ്ങനെ? ഇവയത്രയും അനുഗ്രഹവും ഭാഗ്യവും ഔദാര്യവുമാണെന്ന് ഭംഗ്യന്തരേണ സമ്മതിക്കുകയും അതെല്ലാം 'ആരുടേയും' അല്ലെന്ന് പറയുകയും ചെയ്യുന്നതിലൂടെ പരിഹാസ്യരാവുന്നത് നിരീശ്വരവാദികള്‍ തന്നെയല്ലേ?
"നമുക്കനുകൂലമാണ് എന്നതുകൊണ്ട് പ്രപഞ്ചത്തില്‍ ഒന്നിനും പ്രത്യേക പ്രസക്തിയൊന്നുമില്ല'' എന്നും ഗ്രന്ഥകാരന്‍ കുറിക്കുന്നു.(150) എത്ര ശ്രമിച്ചാലും 19ാം നൂറ്റാണ്ടിലെ പഴഞ്ചന്‍ ആശയങ്ങള്‍ തികട്ടിവരുന്നത് ഒഴിവാക്കാനാവില്ലല്ലോ. നമുക്കനുകൂലമാണ് എന്നതുകൊണ്ട് പ്രപഞ്ചത്തിനല്ല പ്രസക്തിയേറുന്നതെന്നു ഗ്രഹിക്കാനുള്ള ധൈഷണികപാടവം നിരീശ്വര ചിന്തകര്‍ക്ക് എന്നെങ്കിലും ആര്‍ജിക്കാനാവുമോ? ഗ്രന്ഥകാരന്റെ ഈ വരികള്‍ നോക്കൂ: "ജീവിതസാഹചര്യങ്ങള്‍ ചില ഗ്രഹങ്ങളില്‍ ഉണ്ടാകുന്നതും ചിലവയില്‍ ഉണ്ടാകാത്തതും പ്രപഞ്ചത്തിന്റെ മൊത്തം അസ്തിത്വത്തെ ഒരു തരത്തിലും സ്വാധീനിക്കുന്നില്ല.''(151) പ്രപഞ്ചം മനുഷ്യനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നതിനര്‍ഥം പ്രപഞ്ചത്തിന് പ്രസക്തിയുണ്ടെന്നല്ല; മനുഷ്യന് പ്രസക്തിയുണ്ടെന്നാണ്. ജീവനും ജീവിതവും ഉണ്ടാകാനും നിലനില്‍ക്കാനും പാകത്തില്‍ പ്രപഞ്ചം ആരംഭം മുതലേ സജ്ജീകരിക്കപ്പെട്ടിരുന്നു എന്നാണ് 'ആന്ത്രോപിക് കോസ്മോളജിക്കല്‍ പ്രിന്‍സിപ്പ്ള്‍' മനസ്സിലാക്കിത്തരുന്നത്. പ്രപഞ്ചത്തേക്കാള്‍ മനുഷ്യന്റെ സവിശേഷതയാണ് ഇതില്‍ നിന്നും തെളിയുന്നത്.
ആന്ത്രോപിക് സിദ്ധാന്തം നിരീശ്വരവാദികള്‍ക്ക് യഥാര്‍ഥത്തില്‍ തലവേദനയാണ്. ഇത് മറച്ചുവെക്കാന്‍ ശ്രമിക്കുന്നു എന്നുമാത്രമല്ല, ആന്ത്രോപിക് സിദ്ധാന്തം മതത്തിനെതിരാണെന്ന് വരുത്താനും ഗ്രന്ഥകാരന്‍ ശ്രമിക്കുന്നുണ്ട്. ഈ വരികള്‍ നോക്കൂ: "ആന്ത്രോപിക് സിദ്ധാന്തം തങ്ങളെ സഹായിക്കുന്നുവെന്നാണ് മതവാദികള്‍ തെറ്റുധരിക്കുന്നത്. എന്നാല്‍ ആന്ത്രോപിക് സിദ്ധാന്തം വിശദീകരിക്കുന്നത് മറ്റൊന്നാണ്. പ്രപഞ്ചത്തിലെ ബഹുഭൂരിപക്ഷം ഗ്രഹങ്ങളും ഗോള്‍ഡിലോക്സ് മേഖലയിലൂടെയല്ല സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ അവയിലൊന്നും ജീവനില്ല. ന്യൂനപക്ഷം വരുന്ന ഭൂമിപോലുള്ള ഗ്രഹങ്ങളില്‍ ജീവന് സാധ്യതയുണ്ട്. ആന്ത്രോപിക് സിദ്ധാന്തം പരിണാമസിദ്ധാന്തം പോലെ ആസൂത്രണവാദത്തിന് ബദലായി രൂപംകൊണ്ടതാണ്.''(152)
ആന്ത്രോപിക് സിദ്ധാന്തം മതത്തിന്റെ ഒന്നിലേറെ വീക്ഷണങ്ങളെ സാധൂകരിക്കുന്നുവെന്ന് ഗ്രന്ഥകാരന്റെ തന്നെ വാചകങ്ങളിലൂടെ മുമ്പ് സമര്‍ഥിക്കുകയുണ്ടായല്ലോ. ആന്ത്രോപിക് സിദ്ധാന്തം ഉണ്ടായ പശ്ചാത്തലമെന്താണ്? പ്രപഞ്ചത്തില്‍ മനുഷ്യന് സവിശേഷ സ്ഥാനമൊന്നുമില്ലെന്ന കോപ്പര്‍നിക്കസിന്റെ പ്രപഞ്ചവീക്ഷണത്തിനെതിരെയാണ് ബ്രാന്റന്‍ കാര്‍ട്ടര്‍ ആന്ത്രോപിക് തത്ത്വം ആവിഷ്ക്കരിക്കുന്നത്. ചിരകാലമായി മതങ്ങള്‍ മുന്നോട്ടുവെച്ച വീക്ഷണത്തെ തിരസ്കരിച്ച കോപ്പര്‍ നിക്കസിനെതിരായി ആവിഷ്ക്കരിക്കപ്പെട്ട സിദ്ധാന്തം മതത്തിന് അനുകൂലമാണെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി പേരേ?
(തുടരും)
കുറിപ്പുകള്‍:
108. ഭൌമേതരജീവപഠനത്തിന് വലിയ സംഭാവനകള്‍ നല്‍കിയ പ്രമുഖശാസ്ത്രജ്ഞരായ ഫ്രേഡ്ഹോയിലിന്റേയും ചന്ദ്രവിക്രമസിംഹെയുടെയും പ്രധാനകൃതികള്‍: Intelligent
Universe (Book Sales 1988, Evolution From Space (Simon and Shuster) 1981, Why Neo-Darwinism Does Not Work (University College Cardiff Press)1982,
Astronomical Origin of Life (Kluwer Accademic Publishers) 1999, Mathematics of Evolution (Acorn) 1999. ssa°ƒ s_sl-bpsS IrXn-Iƒ Darwinís Black
Box: The Biochemical Challenge to Evolution (Free Press), The Edge of Evolution (Free Press) 2007.
109, 110. പേജ് 131
111. പേജുകള്‍ 130-131
112. Michael Denton, Evolution: A Theory in Crisis (Burnett Books) 1985
113. പേജ് 131
114. പേജ് 132
115. Alister Mc Grath ന്റെ പ്രധാന കൃതികള്‍: The Dawkinsí Delusion? (2007), Dawkinsí God: Genes, Memes and the Meaning of Life (2005), A Fine-Tuned
Universe: The Quest for God in Science and Theology (2009), Heresy: A History of Defending Truth (2009), The Twilight of Atheism: The Rise and Fall of Disbelief in the Modern World (2004).
116. Anthony flew (with Abraham Varghese), There is a God: How the Worldís Most Notorious Atheist Changed his Mind (Harper Collins) 2007.
117. പേജുകള്‍ 24-25
118. പേജ് 125
119. പേജ് 128
120. പേജ് 126
121. പേജ് 132
122. Richard Dawkins, The God Delusion, P. 117
123-125. പേജ് 126
1126. പേജ് 147
127. പേജ് 418
128. എല്ലാത്തരം അല്‍ഭുതങ്ങളേയും നിഷേധിക്കുന്ന ശാസ്ത്രാന്ധവിശ്വാസത്തിന്റെ ദാര്‍ശനികാടിത്തറ ഡേവിഡ് ഹ്യൂമിന്റെ An lnquiry Concerning Human Understanding എന്ന കൃതിയാണ്. ഈ കൃതിയെ നിശിതമായി ഖണ്ഡിക്കുന്നു ശാസ്ത്ര ചരിത്രത്തിന്റെ പ്രൊഫസറായ ജോണ്‍ ഇയര്‍മാന്‍. John Earman, Humeís Abject Failure: The Argument Against Miracles (Oxford University Press) 2000. ദൈവത്തിന്റെ ഇടപെടലുകള്‍ക്ക് ഒട്ടേറെ തെളിവുകള്‍ നിരത്തുന്ന കൃതി. Garry
Habermas, Douglas Geivett, In Defense of Miracles: A comprehensive Case for Godís Action in History (Intervarsity Press) 1997. ഈ കൃതിയെപ്പറ്റി ലോകപ്രശസ്ത നിരീശ്വരദാര്‍ശനികനായ റിച്ചാഡ് കാരിയര്‍ എഴുതുന്നു: "This is a well composed defense of miracles which makes arguments that need to be
adressed''.
129,130 പേജ് 153
131. പേജ് 421
132. ഇക്കാലമത്രയും ഭൌതികവാദികള്‍ ഭൌതികമായി വ്യാഖ്യാനിച്ചു പോന്ന പദാര്‍ഥ സങ്കല്‍പങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുന്നതിന്റെ സൂചനകള്‍ നോക്കുക: The
Matter Myth: Dramatic Discoveries That Challenge Our Understanding of Physical Reality: Paul Davis John Gribbin (Simon Shuster 1992)
133. പേജ് 128
134. പേജുകള്‍ 421-422
135. 1966 ഏപ്രില്‍ 8ലെ ടൈം മാഗസിനില്‍ ഇതു സംബന്ധമായി ലേഖനം വന്നിരുന്നു. ഗബ്രിയേല്‍ വഹാനിയന്‍, പോള്‍ ബുറന്‍, തോമസ് അള്‍ട്ടിസര്‍ തുടങ്ങിയവരാണ് നേതാക്കള്‍. വഹാനിയന്‍ 1961ല്‍ The Death of God എന്ന കൃതിയും പ്രസിദ്ധീകരിച്ചു. പക്ഷേ ഇതൊരു നിരീശ്വരവാദപ്രസ്ഥാനമായിരുന്നില്ല. യേശുവിന്റെ കുരിശുമരണമായുന്നു ഇതിന്റെ അടിസ്ഥാനം.
136. പേജ് 156
137. J.D. Barrow, F.J. Tippler, The Anthropic Cosmological Principle (Oxford University Press) 1988
138. പേജ് 156
139,140 പേജ് 161
141. പേജ് 163
142,143 പേജ് 157
144. പേജ് 160
145. പേജ് 161
146. പേജ് 162
147. പേജ് 161
148,149 പേജ് 158
150. പേജ് 160
151. പേജ് 162
152. പേജ് 158

No comments: